
തിരുവനന്തപുരം: പണം കൊടുത്താൽ സാധനം കിട്ടുന്ന കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇപ്പോൾ പണം കൊടുക്കുന്നതിന് മുൻപ് മൊബൈൽ നമ്പർ കൊടുക്കേണ്ട സ്ഥിതിയാണ്. സൂപ്പർമാർക്കറ്റുകളാകട്ടെ, ചെറുതും വലുതുമായ കടകളുമാകട്ടെ, മൊബൈൽ നമ്പർ ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാൽ ഈ നമ്പർ കൈമാറുന്നത് സുരക്ഷിതമാണോ? ഇത്തരത്തിൽ മൊബൈൽ നമ്പർ കൈമാറുന്നത് അപകടകരവും സ്വൈര്യക്കേടുമാണെന്ന് മനോജ് രവീന്ദ്രൻ നിരക്ഷരൻ പറയുന്നു.
ജീവിതത്തിൽ മറ്റൊരു പ്രശ്നവും ഇല്ലാത്തവരായതുകൊണ്ടാണോ പുറത്തു നിന്ന് ഇത്രയും പ്രശ്നങ്ങളെ നിങ്ങളായിട്ട് വിളിച്ചുവരുത്തി സൽക്കരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ബില്ലർ നമ്പർ ഉപയോഗിച്ച് ശല്യപ്പെടുത്തുമെന്നും, നമ്പർ വാങ്ങുന്നത് കമ്പനിക്ക് പ്രമോഷണൽ മെസേജ് അയക്കാനാണെന്നും നമ്പർ ആവശ്യപ്പെടാൻ രാജ്യത്ത് ഒരു നിയമവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.
മനോജ് രവീന്ദ്രൻ നിരക്ഷരന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ
പരമാവധി 7 അല്ലെങ്കിൽ 10 വർഷമല്ലേ ആയിക്കാണൂ, സൂപ്പർമാർക്കറ്റുകളിലും കോർപ്പറേറ്റ് കടകളിലും ചെന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അവർ നമ്മുടെ മൊബൈൽ നമ്പർ ചോദിക്കാൻ തുടങ്ങിയിട്ട് ?
ഇത്രയും പറയാൻ കാരണം പലപ്പോഴായി ഈ പ്രശ്നം നേരിട്ടിട്ടുണ്ടെങ്കിലും ഇന്നത് മൂർദ്ധന്യത്തിൽ എത്തിയതിനാലാണ്. More എന്ന് സൂപ്പർമാർക്കറ്റിൽ ആണ് ഏറ്റവും കൂടുതൽ ഈ തലവേദന എനിക്കുണ്ടായിട്ടുള്ളത്. പിന്നെപ്പിന്നെ അവരെ ഞാനങ്ങ് ഒഴിവാക്കാൻ തുടങ്ങി. യാതൊരു നിവൃത്തിയും ഇല്ലെങ്കിൽ കയറും, എന്നാലും നമ്പർ കൊടുക്കില്ല. നമ്പർ ഇല്ലെങ്കിലും അവര് അഡ്ജസ്റ്റ് ചെയ്യാറുണ്ട്.
ഇന്ന് രാവിലെ ഒരു യാത്ര പുറപ്പെട്ട് വൈകീട്ട് ബാംഗ്ലൂരിൽ നിന്ന് 150 കിലോമീറ്റർ മാറി കർണ്ണാടകയിലെ മറ്റൊരു പട്ടണത്തിലാണ് ചേക്കേറിയിരിക്കുന്നത്. അത്താഴം കഴിച്ച് നഗരത്തിന്റെ തിരക്കുകളിലൂടെയും കാഴ്ച്ചകളിലൂടെയും ഊളിയിട്ടപ്പോൾ Max ഷോറൂം കണ്ടു. കുറച്ച് ദിവസമായി വാങ്ങണമെന്ന് കരുതിയിരുന്ന ഒന്നുരണ്ട് ഐറ്റംസ് അവിടുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ട് അങ്ങോട്ട് കയറി.
ബില്ലിങ്ങ് തുടങ്ങിയപ്പോൾ അവർ നമ്പർ ചോദിച്ചു. സ്വിച്ചിട്ടത് പോലെ, നമ്പർ തരില്ലെന്ന് പറഞ്ഞു. ഞാനെന്റെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്. കൗണ്ടറിൽ അനക്കമൊന്നും ഇല്ലെന്ന് മനസ്സിലായത് തലപൊക്കി നോക്കിയപ്പോൾ മാത്രമാണ്. 'ഫോൺ നമ്പർ അടിച്ച് കേറ്റാതെ സിസ്റ്റം മുന്നോട്ട് നീങ്ങില്ല സാർ' എന്ന് കൗണ്ടറിലെ പയ്യൻസ്. 'താങ്കളുടെ നമ്പർ അടിച്ച് കേറ്റി സിസ്റ്റം മുന്നോട്ട് നീക്കിക്കോളൂ' എന്ന് ഞാനും. അയാൾ അപ്പോഴേക്കും അടുത്ത കൗണ്ടറിലെ പയ്യനുമായി ചർച്ച തുടങ്ങി. രണ്ടാളും ഒരേ സ്വരത്തിൽ നമ്പറിന് വേണ്ടി കടുംപിടുത്തം. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ചെറിയ തോതിൽ ഞാൻ വിശദീകരിച്ചിട്ടും ചെറുക്കന്മാർ വഴങ്ങുന്നില്ല. എന്നാൽ ശരി, 'ഈ കച്ചോടത്തിൽ നിന്ന് മിഡിൽ സ്ക്കൂട്ട് ചെയ്യുന്നു' എന്ന് പറഞ്ഞ് ഞാനിറങ്ങി നടന്നു. എനിക്ക് ₹2600 ലാഭം 🙂 ഇവനേത് നാട്ടുകാനാണ് ഊവ്വേ എന്നമട്ടിൽ തൊട്ടടുത്ത ക്യൂവിൽ നിന്നവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടല്ലേ എന്നമട്ടിൽ മാതാപിതാക്കൾക്ക് ഒപ്പം നിന്നിരുന്ന ചില കൗമാരക്കാർ അത്ഭുതം കൂറിയതാണ് ഇതിലെ പ്ലസ് പോയന്റ്. കാർന്നോമ്മാർക്ക് പുച്ഛമായിരുന്നെങ്കിലും പിള്ളേരത് ശരിയായ രീതിയിൽ ഏറ്റെടുത്തോളും. അവര് പൊളിക്കും.
കൊടുക്കാതിരുന്നിട്ടും നമ്മുടെ നമ്പർ പല കച്ചവടക്കാരുടേയും ബാങ്കുകളുടേയും പക്കലുണ്ട്. ക്രെഡിറ്റ് കാർഡ് വേണോ എന്ന് ചോദിച്ച് രണ്ട് വിളികളാണ് ഇന്നലെ മാത്രം HDFC ബാങ്കിൽ നിന്ന് വന്നത്. എന്റെ നമ്പർ നിങ്ങൾക്കെവിടന്ന് കിട്ടി എന്ന് ചോദിച്ചാൽ, അത് ഞങ്ങളുടെ ഓഫീസ് ഡാറ്റാബേസിലുണ്ട് എന്ന് അഭിമാനത്തോടെയും ഗർവ്വോടെയുമായിരുന്നു ആദ്യകാലങ്ങളിൽ കോൾസെന്റർ പിള്ളേരുടെ മറുപടി. ഈയിടെയായി ആ സമീപനത്തിന് ഇടിവ് വന്നിട്ടുണ്ട്. പലരുടെ അടുത്തുനിന്ന് ചീത്ത കേട്ട് കേട്ട് പതം വന്നു കാണും. മേലാൽ എന്നെ വിളിച്ചാൽ എന്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നതിന് കോടതി കയറ്റും എന്ന് പറയലും മറുവശത്തു നിന്ന് പീ... പീ... പീ.
ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഏത് മാർഗമുപയോഗിച്ച് ഇക്കൂട്ടരെ അകറ്റി നിർത്താമെന്ന്. എനിക്കറിയുന്ന വിദ്യകളൊക്കെ വിശദമാക്കി കഴിഞ്ഞു. മറ്റേതെങ്കിലും വിദ്യകൾ കൈവശമുണ്ടെങ്കിൽ എന്നോട് പങ്കുവെക്കുകയുമാവാം. ഇങ്ങനെ എല്ലാവരും നോ പറഞ്ഞ് പറഞ്ഞ് ഇവന്മാരുടെ ഡാറ്റാബേസ് ചൊക്കിലടിച്ച് ചാകുന്ന കിനാശ്ശേരിയാണ് ഞാൻ കാണുന്ന സ്വപ്നം.
വാൽക്കഷണം:- മോണോപ്പോളി കച്ചവടക്കാരുടെ അടുത്ത് ഈ നമ്പർ വിലപ്പോകില്ല. ഉദാഹരണത്തിന് KSEB (ഉദാ മാത്രമാണ്. അതിൽപ്പിടിച്ച് തൂങ്ങണ്ട) അങ്ങനെയുള്ളവർക്ക് വഴങ്ങിയേ പറ്റൂ. കൗപീനവും മേൽമുണ്ടും സാമ്പാറിനുള്ള കഷണവുമൊക്കെ ഒരിടത്ത് ബഹിഷ്ക്കരിച്ചാലും വേറെ പത്തിടത് കിട്ടും.