മാന്ദ്യകാലത്ത് ഐസകിന്‍റെ കണക്കു പുസ്തകത്തിലെന്ത്? സംസ്ഥാന ബജറ്റ് ഇന്ന്

By Web TeamFirst Published Feb 7, 2020, 6:49 AM IST
Highlights

ഒന്നും രണ്ടും പ്രളയകാലങ്ങൾക്ക് ശേഷവും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. എങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകുന്നതാകും ഈ ബജറ്റ്.

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വ്യാവസായിക മേഖലയിൽ വലിയ വളർച്ചയുണ്ടായെന്ന് ഇന്നലെ സഭയിൽ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.7.5 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്ക്. ഇത് ബജറ്റിന് ദിശാബോധം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

ഒന്നും രണ്ടും പ്രളയകാലങ്ങൾക്ക് ശേഷവും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകുന്നതാകും ഇത്തവണത്തെ പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റെന്നത് ഉറപ്പ്. കേന്ദ്രനികുതിവിഹിതത്തിൽ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണമെന്നാണ് സർക്കാർ തീരുമാനം.

'എന്‍റമ്മേ, എന്ത് തീവിലയാണ്! ഞങ്ങൾക്ക് വല്ല രക്ഷയും ഉണ്ടോ?', വീട്ടമ്മമാർ ചോദിക്കുന്നു

വരുമാനം വർദ്ധിപ്പിക്കാൻ മദ്യത്തിന്‍റെ വിലവർദ്ധന ഉൾപ്പടെയുള്ള നിർദ്ദേശങ്ങളുണ്ടാകും. ഒപ്പം നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള നടപടികളും. പെൻഷൻ പ്രായം കൂട്ടില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ വരുമാനവർദ്ധനയ്ക്ക് ഭൂമിയുടെ ന്യായവില വർഷാവർഷം കൂട്ടണമെന്ന കൂട്ടണമെന്ന നി‍‍ർദ്ദേശം സജീവമാണ്. അടുത്ത വർഷം തെരഞ്ഞെടുപ്പായതിൽ ജനക്ഷേമപദ്ധതികൾക്ക് ബജറ്റ് ഊന്നൽ നൽകുമെന്നുറപ്പാണ്.

'നല്ല റോഡ് വരുമോ സാറേ?' ഓട്ടോ ഡ്രൈവർമാരുടെ പ്രതീക്ഷയെന്ത്?

കിഫ്ബിയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കില്ല. നവകേരളനിർമ്മാണത്തിന് കൂടുതൽ പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യത്തിലാണ്. എങ്കിലും ചില വരുമാനവർദ്ധന ഈ മേഖലയിൽ നിന്നും ധനമന്ത്രി ഉൾപ്പെടുത്തിയേക്കും. എന്നാൽ ലൈഫ് ഉൾപ്പടെയുള്ള പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തും. 

ബജറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് ചാകരയുണ്ടാകുമോ?

കേന്ദ്രബജറ്റിൽ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ നേരത്തെ തയ്യാറാക്കിയ ബജറ്റ് കണക്കുകളിൽ ധനമന്ത്രി തോമസ് ഐസക് മാറ്റം വരുത്തിയെന്ന് ഉറപ്പാണ്. പൊതുവിപണിയിൽ നിന്നും 4908 കോടി രൂപ വായ്പ എടുക്കാൻ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിരുന്നത്. എന്നാൽ അനുവദിച്ചത് 1920 കോടി രൂപ മാത്രം.

'കൂലി കിട്ടാൻ വഴിയുണ്ടോ ഐസക് സാറേ?'

ജിഎസ്‍ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബർ മുതലുള്ളത് കിട്ടാനുണ്ട്. 1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കൽ കിട്ടേണ്ട നഷ്ടപരിഹാരം. ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിൽ ഒന്നര ശതമാനം വർദ്ധനയുണ്ടായെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനത്തിലും ഒന്നര ശതമാനത്തിന്റെ വളർച്ചയുണ്ടായി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്.
 
'ഞങ്ങള് പോണത് ജപ്തിയിലേക്കാണ്', കർഷകർ പറയുന്നു

സാമ്പത്തികാവലോകന റിപ്പോർട്ട് പറയുന്നതെന്ത്?

സംസ്ഥാനത്തിന്‍റെ കാർഷികവളർച്ച താഴേക്കെന്നാണ് സാമ്പത്തിക അവലോകനറിപ്പോർട്ട് പറയുന്നത്.  സാമ്പത്തികപ്രതിസന്ധിക്കിടയിലും വ്യാവസായിക മേഖല വൻകുതിച്ചുചാട്ടം നടത്തി. രാജ്യത്ത് തൊഴിലിലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനം കേരളം ആണെന്നും ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പ്രളയം, നാണ്യവിളകളുടെ തകർച്ച എന്നിവയാണ് കാർഷികമേഖലക്ക് തിരിച്ചടിയായത്. തെങ്ങ് കൃഷിയുടെ കാര്യത്തിൽ ആന്ധ്രക്കും തമിഴ്നാടിനും പശ്ചിമബംഗാളിനും കർണാടകത്തിനും താഴെയാണ് കേരളം. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള അരിക്കും പച്ചക്കറിക്കും പഴവർഗങ്ങൾക്കും വില കൂടിയത് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമായി.

അഭ്യസ്ഥവിദ്യർക്കിടയിലെ തൊഴിൽരഹിതരുടെ എണ്ണം രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിലാണ്. നൂറ് പേരിൽ 11 പേരാണ് സംസ്ഥാനത്തെ തൊഴിൽ രഹിതർ. ദേശീയ ശരാശരി ഇത് ആറാണ്. യുവാക്കളും സ്ത്രീകളുമാണ് തൊഴിലില്ലാത്തവരിൽ കൂടുതൽ.

എന്നാൽ വ്യവസായമേഖലയിൽ ഉണ്ടായ വളർച്ച മൂലം ആകെ വളർച്ചാ നിരക്ക് 7.5 ശതമാനമായി കൂടി. ചെറുകിടവ്യവസായമേഖലയിലും ഐടി മേഖലയിലും വൻമുന്നേറ്റമുണ്ടായതായും സാമ്പത്തികഅവലോകറിപ്പോർട്ട് വിശദീകരിക്കുന്നു.

click me!