
തിരുവനന്തപുരം: പത്ത് വര്‍ഷത്തിനിടെ ‘ന്യൂ നോര്‍മൽ’ കേരളത്തെ കെട്ടിപ്പടുക്കാനായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം എൽഡിഎഫ് സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്ന വേളയിലാണ് ധനമന്ത്രിയുടെ പരാമർശം. ഏറെ സന്തോഷത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.കേരളത്തിന്‍റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണ്. മത രാഷ്ട്ര വാദികള്‍ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നു. വികസനത്തിൽ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കെഎൻ ബാലഗോപാൽ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നും വായ്പാ പരിധി കുറച്ചുവെന്നും തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്‍റെ ആരംഭം കുറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രത്തിന്‍റെ കടന്നു കയറ്റമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.