
പെപ്സികോ ഇന്ത്യയുടെ ജനപ്രിയ പാക്കറ്റ് ഫുഡായ കുർക്കുറെയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഉപഭോക്താവ്. ഓല ഇലക്ട്രിക്കിലെ മുൻ മാർക്കറ്ററായ വേദാന്ത് ഖണ്ടുജയാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പാരാതിയുമായി എത്തിയത്. കുർക്കുറെയുടെ ചേരുവകളിൽ കമ്പനി വേർതിരിവ് കാണിക്കുന്നുണ്ടെന്നും വ്യത്യസ്ത നഗരങ്ങളിൽ വ്യത്യസ്ത ചേരുവകളാണെന്നും പലതും അപകടകരമായതാണെന്നും പരാതിയിൽ പറയുന്നു. ദില്ലിയിൽ നിന്ന് വാങ്ങിയ കുർക്കുറെയുടെ ചേരുവയിൽ പാം ഓയിൽ ഉപയോഗിക്കുന്നതായി എഴുതിയട്ടുണ്ടെന്നും എന്നാൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു പാക്കറ്റിൽ അത് ഉപയോഗിക്കുന്നില്ലെന്നും പരാതിക്കാരൻ ചൂണ്ടുക്കാട്ടി. പാം ഓയിൽ ഏറ്റവും വിലകുറഞ്ഞതും ഏറ്റവും ഗുണനിലവാരം കുറഞ്ഞ എണ്ണകളിൽ ഒന്നാണ്, ഇത് ആരോഗ്യപരമായ അപകടസാധ്യതകൾക്ക് കാരണമാകുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു
"ഒരേ കുർക്കുറെ. രണ്ട് നഗരങ്ങൾ. വളരെ വ്യത്യസ്തമായ രണ്ട് ചേരുവകൾ. ഡൽഹി നിവാസികളേ, നിങ്ങൾ അപകടകരമായ എന്തെങ്കിലും കഴിക്കുന്നുണ്ടാകാം" എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റ് ആരംഭിക്കുന്നത്. രണ്ട് നഗരങ്ങളിലും നിന്ന് കുർക്കുറെ വാങ്ങിയതായി വേദാന്ത് ഖണ്ടുജ പറ‍്ഞ്ഞു. “ഞാൻ കുർക്കുറെ ലേബൽ വായിച്ചു. ബെംഗളൂരുവിൽ നിന്ന് വാങ്ങിയ പായ്ക്കറ്റിൽ പാമോലിൻ ഇല്ലായിരുന്നു, പക്ഷേ ഡൽഹിയിലുള്ള പായ്ക്കറ്റിൽ ഉണ്ടായിരുന്നു. "ബാംഗ്ലൂരിന് കുർക്കുറെയുടെ 'മികച്ച' പതിപ്പ് ലഭിക്കുകയാണെങ്കിൽ, എന്തുകൊണ്ട് ഡൽഹിക്കും ലഭിച്ചുകൂടാ എന്നുള്ള ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഇത് വെറും ഒരു ലഘുഭക്ഷണത്തെക്കുറിച്ചല്ല, മറിച്ച് "ന്യായബോധം, സുതാര്യത, ബ്രാൻഡുകളെ ഉത്തരവാദിത്തപ്പെടുത്തൽ എന്നിവയെക്കുറിച്ചാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പെപ്സികോയുടെ പ്രതികരണം
പെപ്സികോ ഇന്ത്യയുടെ അന്യായമായ നടപടിയെ ചോദ്യം ചെയ്തതിനെത്തുടർന്ന്, വേദാന്ത് ഖണ്ഡുജയെ കമ്പനി ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്. ഓഗസ്റ്റിനുശേഷം ഉത്പാദിപ്പിക്കുന്ന എല്ലാ കുർക്കുരെ ബാച്ചുകളിൽ നിന്നും പാമോലിൻ നീക്കം ചെയ്തിട്ടുണ്ടെന്നാണ് സൂചന.