നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽ

Published : Feb 09, 2026, 06:22 PM IST
നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽ

Synopsis

പല പ്രധാന മേഖലകളിലും ഇന്ത്യ ഒന്നാമതെത്തിയിട്ടുണ്ട്. 'ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിലെ വാർഷിക നിക്ഷേപം', 'എഐ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ', 'ഐസിടി സേവനങ്ങളുടെ കയറ്റുമതി', 'ഇ-കൊമേഴ്‌സ് നിയമനിർമ്മാണം' എന്നിവയിലെല്ലാം ഇന്ത്യ ഒന്നാം സ്ഥാനത്താണ്

ദില്ലി: നെറ്റ്‌വർക്ക് റെഡിനസ് സൂചിക 2025-ൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രാജ്യം 45-ാം റാങ്കിലെത്തി. 2026 ഫെബ്രുവരി 4-ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് 127 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണിത്. 2024-ൽ 53.63 ആയിരുന്ന ഇന്ത്യയുടെ സ്കോർ 2025-ൽ 54.43 ആയി ഉയർന്നുവെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടെക്നോളജി, പീപ്പിൾ, ഗവേണൻസ്, ഇംപാക്ട് എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഇതിനായി 53 വ്യത്യസ്ത സൂചകങ്ങൾ പരിഗണിച്ചു.

പല പ്രധാന മേഖലകളിലും ഇന്ത്യ ഒന്നാമതെത്തിയിട്ടുണ്ട്. 'ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിലെ വാർഷിക നിക്ഷേപം', 'എഐ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ', 'ഐസിടി സേവനങ്ങളുടെ കയറ്റുമതി', 'ഇ-കൊമേഴ്‌സ് നിയമനിർമ്മാണം' എന്നിവയിലെല്ലാം ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഡിജിറ്റൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഫലമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റ് ചില നിർണായക മേഖലകളിലും ഇന്ത്യയുടെ റാങ്കിംഗ് ശ്രദ്ധേയമാണ്. 'എഫ്ടിടിഎച്ച്/ബിൽഡിംഗ് ഇൻ്റർനെറ്റ് സബ്സ്ക്രിപ്ഷനുകൾ', 'രാജ്യത്തിനകത്തെ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് ട്രാഫിക്', 'അന്താരാഷ്ട്ര ഇൻ്റർനെറ്റ് ബാൻഡ്‌വിഡ്ത്ത്' എന്നിവയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട്. 'ആഭ്യന്തര വിപണിയുടെ വലുപ്പം', 'വരുമാനത്തിലെ അസമത്വം' എന്നീ വിഭാഗങ്ങളിൽ രാജ്യം മൂന്നാം സ്ഥാനവും നേടി.

ഈ നേട്ടങ്ങളെല്ലാം കുറഞ്ഞ-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ചു. 'വരുമാന നിലവാരം വെച്ച് നോക്കുമ്പോൾ പ്രതീക്ഷിക്കുന്നതിലും വലിയ നെറ്റ്‌വർക്ക് സന്നദ്ധതയാണ് ഇന്ത്യ കാണിക്കുന്നത്' എന്ന് പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ എടുത്തുപറയുന്നു. സാമ്പത്തിക പരിമിതികൾക്കിടയിലും നെറ്റ്‌വർക്ക് സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാൻ ഇന്ത്യക്ക് കഴിയുന്നു എന്നതിൻ്റെ തെളിവാണിത്.

കണക്റ്റിവിറ്റി, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ടെലികോം രംഗത്തെ സ്വയംപര്യാപ്തത എന്നിവയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചാണ് 2025-ൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) മുന്നേറിയത്. ഇൻ്റർനെറ്റ്, മൊബൈൽ ഉപയോഗത്തിലുണ്ടായ അഭൂതപൂർവമായ വളർച്ച, രാജ്യവ്യാപകമായി 5ജി സേവനങ്ങൾ അതിവേഗം ലഭ്യമാക്കിയത്, തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനം എന്നിവയെല്ലാം 2025 ഡിസംബറിൽ വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ വർഷാവസാന റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ബാങ്കുകളിലെ കിട്ടാക്കടം കുറഞ്ഞു, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് പങ്കജ് ചൗധരി
റാഫേലിനും തേജസിനും കൂട്ടായി 'ഗ്രിപ്പന്‍' വരുമോ; ആകാശത്തെ 'എഐ' പോരാളികളെ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന വാഗ്ദാനവുമായി സ്വീഡന്‍