
ദില്ലി: അടുത്ത ഒരു വർഷക്കാലത്തിനുള്ളിൽ രാജ്യത്തെ ടോൾ പിരിവിന് ജിപിഎസ് അടിസ്ഥാനമായ സംവിധാനമൊരുക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. രാജ്യത്തെ എല്ലാ ദേശീയപാതകളിൽ നിന്നും ടോൾ പ്ലാസകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനങ്ങളുടെ ജിപിഎസ് ഇമേജിങ് വഴി ടോൾ പിരിക്കും. ഇപ്പോൾ 93 ശതമാനം വാഹന ഉടമകളും ഫാസ്റ്റാടാഗ് വഴിയാണ് ടോൾ നൽകുന്നത്. ഏഴ് ശതമാനം പേർ ഇപ്പോഴും ഇതിന് തയ്യാറായിട്ടില്ല. ഇത്തരം വാഹനങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ ടോൾ മോഷണം, ജിഎസ്‌ടി തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ഫെബ്രുവരി 16 മുതൽ രാജ്യത്ത് ഫാസ്റ്റ്‌ടാഗ് നിർബന്ധമാക്കിയിരുന്നു. ഇലക്ട്രോണിക് ടോൾ പ്ലാസകളായി രാജ്യത്തെ എല്ലാ ടോൾ പ്ലാസകളും മാറിക്കഴിഞ്ഞു. ടാഗിൽ നിന്നും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടെക്നോളജി വഴി ടോൾ പിരിക്കുന്ന സംവിധാനമാണിത്. ഇഷ്യൂ ചെയ്യുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് ഫാസ്റ്റ്‌ടാഗിന്റെ കാലാവധി.