
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിറകെ സിഇഒ പരാഗ് അഗർവാളിനെ അടക്കം തലപ്പത്തുള്ള ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇപ്പോൾ ചർച്ചയാകുന്നത് ട്വിറ്ററിൽ നിന്നും പടിയിറങ്ങുമ്പോൾ ഇവർക്ക് ലഭിക്കുന്ന തുകയെ കുറിച്ചാണ്. പിരിച്ച് വിട്ട ഉദ്യോഗസ്ഥർക്കായി മൊത്തം 88 മില്യൺ ഡോളർ ആണ് ട്വിറ്റർ നൽകുക. ഇതിൽ ഇന്ത്യൻ വംശജൻ കൂടിയയായ പരാഗ് അഗർവാളിനായിരിക്കും ഏറ്റവും കൂടുതൽ തുക ലഭിക്കുക.
അപ്രതീക്ഷിത പുറത്താക്കലിനുള്ള നഷ്ടപരിഹാരമായി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ട്വിറ്റർ 38.7 മില്യൺ ഡോളർ ആയിരിക്കും പരാഗ് അഗർവാളിന് നൽകുക. പുറത്താക്കിയ ജീവനക്കാരിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നതും പരാഗിന് തന്നെ. കൂടാതെ ട്വിറ്ററിലുള്ള അദ്ദേഹത്തിന്റെ ഓഹരികളെല്ലാം പിൻവലിക്കാവുന്നതാണ്.
ട്വിറ്റർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗലിന് 25.4 മില്യൺ ഡോളർ ആയിരിക്കും ലഭിക്കുക. ചീഫ് ലീഗൽ ഓഫീസർ വിജയ ഗാഡ്ഡിക്ക് 12.5 മില്യൺ ഡോളർ ലഭിക്കും. മുഖ്യ ഉപഭോക്തൃ ഓഫീസറായ സാറാ പെർസൊനെറ്റിന് 11.2 മില്യൺ ഡോളർ ലഭിക്കും.
വരും ദിവസങ്ങളിൽ ഇലോൺ മസ്‌ക് ട്വിറ്ററിൽ വീണ്ടും അഴിച്ചുപണി നടത്തുമെന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നും റിപ്പോർട്ടുകളുണ്ട്. തൊഴിലാളികളുടെ 75 ശതമാനത്തോളം അല്ലെങ്കിൽ 5,600 ജീവനക്കാരെ പിരിച്ചുവിടലിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. അതേസമയം ട്വിറ്റർ ഏറ്റെടുക്കാൻ നേരത്ത് ട്വിറ്റർ ആസ്ഥാനം സന്ദർശിച്ച മസ്‌ക് പിരിച്ചു വിടൽ ഉണ്ടാകില്ലെന്ന സൂചനകൾ നൽകിയിട്ടുണ്ട്.
അതേസമയം, എത്ര ശതമാനമെന്നോ എണ്ണമെന്നോ പറയാതെ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം മസ്ക് തന്റെ ട്വീറ്റുകളിൽ പരാമർശിച്ചിട്ടുണ്ട്. ഏറ്റെടുക്കലിന്റെ ഭാഗമായി സി ഇ ഒ അടക്കമുള്ള ഉന്നത സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിൽ ട്വിറ്ററിന്റെ മറ്റു ജീവനക്കാർ ആശങ്കയിലാണ്. 75 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനുള്ള മസ്കിന്റെ പദ്ധതികളെ വിമർശിച്ച് ജീവനക്കാർ ഡയറക്ടർ ബോർഡിനും മസ്‌കിനും ഒരു തുറന്ന കത്ത് എഴുതിയിരുന്നു.