പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?

Published : Dec 20, 2025, 01:00 PM IST
Pension

Synopsis

രാജ്യത്തെ പെന്‍ഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന തീരുമാനം. ഇന്‍ഷുറന്‍സ് മേഖലയില്‍ 100% വിദേശ നിക്ഷേപം അനുവദിച്ചതോടെ പെന്‍ഷന്‍ രംഗത്തും ഈ മാറ്റം സ്വയം നിലവില്‍ വരും.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി100 ശതമാനമായി ഉയര്‍ത്താനുള്ള പാര്‍ലമെന്റ് തീരുമാനത്തിന് പിന്നാലെ, പെന്‍ഷന്‍ മേഖലയിലും പൂര്‍ണ്ണമായി വിദേശ നിക്ഷേപം അനുവദിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. രാജ്യത്തെ പെന്‍ഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 74 ശതമാനമാണ് ഈ മേഖലയിലെ വിദേശ നിക്ഷേപ പരിധി.

എന്തുകൊണ്ട് ഈ മാറ്റം?

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി എത്രയാണോ, അത് തന്നെ പെന്‍ഷന്‍ മേഖലയ്ക്കും ബാധകമാക്കണമെന്നാണ് 2013-ലെ പെന്‍ഷന്‍ നിയമം അനുശാസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇന്‍ഷുറന്‍സ് മേഖലയില്‍ 100% വിദേശ നിക്ഷേപം അനുവദിച്ചതോടെ പെന്‍ഷന്‍ രംഗത്തും ഈ മാറ്റം സ്വയം നിലവില്‍ വരും. വിദേശ കമ്പനികള്‍ക്ക് സ്വന്തം നിലയില്‍ ഇന്ത്യയില്‍ പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങാനും അത്യാധുനിക സാങ്കേതികവിദ്യയും മാനേജ്മെന്റ് രീതികളും നടപ്പിലാക്കാനും ഇതിലൂടെ സാധിക്കും.

നടപടികള്‍ ഇങ്ങനെ

  • തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെങ്കിലും ചില സാങ്കേതിക നടപടികള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്:
  • കേന്ദ്ര വാണിജ്യ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണം.
  • വിദേശ നിക്ഷേപം വരുന്നത് സംബന്ധിച്ച ചട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് വ്യക്തത വരുത്തണം.
  • പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റിയായ പി.എഫ്.ആര്‍.ഡി.എ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം.

വെല്ലുവിളികള്‍

നിലവില്‍ വിദേശ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നാണ് പെന്‍ഷന്‍ ഫണ്ടുകള്‍ നടത്തുന്നത്. വിദേശ കമ്പനികള്‍ക്ക് തനിച്ച് ബിസിനസ് തുടങ്ങണമെങ്കില്‍ ഇന്ത്യയിലെ ഓഹരി-കടപ്പത്ര വിപണികളില്‍ നിക്ഷേപം നടത്തി മുന്‍പരിചയം വേണമെന്ന നിബന്ധനയുണ്ട്. ഇത് പരിഷ്‌കരിച്ചാല്‍ മാത്രമേ കൂടുതല്‍ വിദേശ കമ്പനികള്‍ സ്വതന്ത്രമായി രംഗത്തെത്തൂ.

കുതിക്കുന്ന പെന്‍ഷന്‍ വിപണി

ആകെ നിക്ഷേപം: 2025 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 16.2 ലക്ഷം കോടി രൂപ.

ഫണ്ട് മാനേജര്‍മാര്‍: നിലവില്‍ 10 കമ്പനികളാണ് ഈ രംഗത്തുള്ളത് (യുടിയൈ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കൊട്ടക് മഹീന്ദ്ര, ആദിത്യ ബിര്‍ള, ടാറ്റ, ആക്‌സിസ്, ഡി.എസ്.പി തുടങ്ങിയവ).

സര്‍ക്കാര്‍ മേഖലയിലെ നിക്ഷേപത്തേക്കാള്‍ ഉപരിയായി സ്വകാര്യ മേഖലയിലെ വളര്‍ച്ചയാണ് ഇപ്പോള്‍ വിപണിയെ മുന്നോട്ട് നയിക്കുന്നത്. വിദേശ നിക്ഷേപം വര്‍ധിക്കുന്നതോടെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ പെന്‍ഷന്‍ പദ്ധതികള്‍ ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി