ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല

Published : Dec 19, 2025, 06:18 PM IST
corporate job

Synopsis

ആഭ്യന്തര ആവശ്യകതയുടെ പ്രധാന അളവുകോലായ പുതിയ ഓര്‍ഡറുകളിലുണ്ടായ കുറവാണ് മൊത്തത്തിലുള്ള വളര്‍ച്ചയെ പിന്നോട്ടടിച്ചത്. ഉല്‍പ്പാദന മേഖലയിലാണ് മന്ദഗതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്.

രാജ്യത്തെ സ്വകാര്യമേഖലയുടെ വളര്‍ച്ചാ വേഗം കുറയുന്നതായി കണക്കുകള്‍. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്. ഉല്‍പാദന - സേവന മേഖലകളിലെ പുതിയ ഓര്‍ഡറുകളിലുണ്ടായ കുറവാണ് ഈ മന്ദഗതിക്ക് പ്രധാന കാരണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഇപ്പോഴും വളര്‍ച്ചയുടെ പാതയിലാണെങ്കിലും ഈ വേഗതക്കുറവും തൊഴില്‍ കമ്പോളത്തിലെ നിശ്ചലാവസ്ഥയും ആഭ്യന്തര ഡിമാന്റ് കുറയുന്നതിന്റെ സൂചന നല്‍കുന്നു. 2025-ന്റെ തുടക്കത്തില്‍ കണ്ട വലിയ മുന്നേറ്റത്തില്‍ നിന്ന് രാജ്യം പിന്നോട്ട് പോവുകയാണെന്നാണ് വിലയിരുത്തല്‍.എസ്&പി ഗ്ലോബല്‍ തയ്യാറാക്കി എച്ച്എസ്ബിസി പുറത്തിറക്കിയ ഇന്ത്യ കോമ്പോസിറ്റ് പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡെക്സ് നവംബറിലെ 59.7-ല്‍ നിന്ന് ഡിസംബറില്‍ 58.9-ലേക്ക് കുറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്.

ഉല്‍പാദന മേഖലയില്‍ ഇടിവ് രൂക്ഷം

ആഭ്യന്തര ആവശ്യകതയുടെ പ്രധാന അളവുകോലായ പുതിയ ഓര്‍ഡറുകളിലുണ്ടായ കുറവാണ് മൊത്തത്തിലുള്ള വളര്‍ച്ചയെ പിന്നോട്ടടിച്ചത്. ഉല്‍പ്പാദന മേഖലയിലാണ് മന്ദഗതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. മാനുഫാക്ചറിങ് പിഎംഐ 56.6-ല്‍ നിന്ന് 55.7-ലേക്ക് ഇടിഞ്ഞു. സേവനമേഖലയിലെ വളര്‍ച്ചാ സൂചികയും 59.8-ല്‍ നിന്ന് 59.1-ലേക്ക് കുറഞ്ഞു.

തൊഴിലവസരങ്ങള്‍ നിശ്ചലമായി, പ്രതീക്ഷ മങ്ങി

ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് 2024-ന്റെ തുടക്കം മുതലുള്ള ഏറ്റവും ദുര്‍ബലമായ നിലയിലേക്ക് എത്തി. നിലവിലുള്ള ജീവനക്കാര്‍ മതിയാകുമെന്ന നിലപാടിലാണ് കമ്പനികള്‍. ഇത് ജീവനക്കാരുടെ എണ്ണം കാര്യമായ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ കാരണമായി. നിയമനങ്ങളിലെ ഈ തടസ്സം വ്യവസായികളുടെ ശുഭാപ്തിവിശ്വാസം കുറയുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസം

വര്‍ഷാവസാനമായപ്പോള്‍ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദം കുറഞ്ഞത് കമ്പനികള്‍ക്ക് നേരിയ ആശ്വാസം നല്‍കി. അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിലയും മിതമായി മാത്രമാണ് വര്‍ദ്ധിച്ചത്. ഫാക്ടറികളിലെ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.

PREV
Read more Articles on
click me!

Recommended Stories

അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി
ട്രംപിന്റെ 'താരിഫ് ഭീഷണി' ഏറ്റില്ല: കയറ്റുമതിയില്‍ റെക്കോര്‍ഡ് വളര്‍ച്ച; വ്യാപാരക്കമ്മി കുറഞ്ഞു!