
ദില്ലി: ഫെഡറൽ ബാങ്കിന് (Federal Bank) 5.72 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇൻഷുറൻസ് ബ്രോക്കിംഗ്/കോർപ്പറേറ്റ് (flouting insurance broking norms) ഏജൻസി സേവനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് ആർബിഐ (RBI) പിഴ ചുമത്തിയത്. ഇൻഷുറൻസ് ഏജൻസി സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് ഇൻഷുറൻസ് കമ്പനി ഒരു പ്രോത്സാഹനവും അതായത് പണമായോ അല്ലാതെയോ നൽകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ ബാങ്ക് പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബാങ്ക് പിഴ ഈടാക്കിയത്
നോ-യുവർ-കസ്റ്റമർ (KYC) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ആർബിഐ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആർബിഐ 70 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി ഉപഭോക്താക്കൾക്ക് യുണീക് കസ്റ്റമർ ഐഡന്റിഫിക്കേഷൻ കോഡ് (യുസിഐസി) അനുവദിക്കുന്നതിൽ ബാങ്ക് ഓഫ് ഇന്ത്യ പരാജയപ്പെട്ടു. സമയപരിധി നീട്ടി നൽകിയിട്ട് പോലും നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് നടപടി.
റെഗുലേറ്ററി നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിൽ കൊട്ടക് മഹീന്ദ്ര ബാങ്കിനും ഇൻഡസ്ഇൻഡ് ബാങ്കിനും യഥാക്രമം 1.05 കോടി രൂപയും ഒരു കോടി രൂപയും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.
ആർബിഐ ചുമത്തിയത്തിൽ ഏറ്റവും വലിയ പിഴ 58.9 കോടി രൂപയാണ്. 2018-ൽ ഐസിഐസിഐ ബാങ്കിനാണ് ഇത്രയും വലിയ തുക പിഴ ചുമത്തുന്നത്. സർക്കാർ ബോണ്ടുകൾ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ആർബിഐ പിഴ ചുമത്തിയത്.