
റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചത് കൂടതൽ ഉണർവേകുക റിയൽഎസ്റ്റേറ്റ് വിപണിക്ക്. ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ആർബിഐയുടെ പുതിയ പണനയം. പലിശ കുറഞ്ഞതോടെ ഇഎംഐയിൽ വലിയ കുറവ് വന്നേക്കാം. കഴിഞ്ഞ ഫെബ്രുവരി മുതൽ 125 ബേസിസ് പോയിന്റ് കുറവാണ് ആർബിഐ വരുത്തിയിരിക്കുന്നത്. ഇഎംഐ കുറയുന്നത് ഭവന ആവശ്യകത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായ സ്ഥാപനങ്ങളായ ക്രെഡായും നരേഡ്കോയും വ്യക്തമാക്കിയിരുന്നു.
റിപ്പോ കുറഞ്ഞതോടെ വീട് വാങ്ങുന്നവരുടെ ഇഎംഐ ഭാരം കുറയും. ഇത് വീട് വാങ്ങുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഉപഭോക്താക്കൾക്കും നിർമ്മാതാക്കൾക്കും ഇത് ഒരുപോലെ ഗുണം ചെയ്യും. പലിശനിരക്കുകൾ കുറയ്ക്കുന്നത് വീട് വാങ്ങുന്നവർക്ക് മാത്രമല്ല, ഡെവലപ്പർമാർക്കും വായ്പാ ചെലവ് കുറയ്ക്കുമെന്നും ഇത് പുതിയ നിക്ഷേപങ്ങൾക്ക് പ്രചോദനമാകുമെന്നും പ്രധാന വിപണികളിലുടനീളം നിർമ്മാണ പ്രവർത്തനങ്ങൾ കൂടുമെന്നും വിദഗ്ധർ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലും മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ചത്. റിപ്പോ നിരക്ക് കുറയ്ക്കൽ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കും. ആത്യന്തികമായി സാമ്പത്തിക വളർച്ചയ്ക്ക് ഇന്ധനം നൽകുന്നതിനുമുള്ള ഒരു മാർഗം കൂടിയാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നതെന്ന വിപണി നിരീക്ഷകർ പറയുന്നു. വീട് വാങ്ങുന്നവർക്ക് ഇപ്പോൾ കാലതാമസമില്ലാതെ വീട് വാങ്ങുന്ന തീരുമാനം എടുക്കാൻ സാധിച്ചേക്കും. ഈ നീക്കം വാങ്ങുന്നവർക്ക് മാത്രമല്ല, മുഴുവൻ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഗുണം ചെയ്യും.
റിപ്പോ കുറഞ്ഞത് മൂലം ഭവനവായ്പ പലിശ നിരക്കുകൾ 7–7.25 ശതമാനത്തിലേക്ക് അടുക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് വായ്പ എടുത്ത് വീട് വാങ്ങാൻ പദ്ധതിയിടുന്നവർക്ക വലിയ അവസരമാണ് നൽകുന്നത്. ആർബിഐയുടെ ഈ നിർണായക നീക്കം ഉപഭോക്തൃ ആത്മവിശ്വാസം ഉയർത്തത്തുന്നതായാണ് വിദഗ്ദരുടെ വിലയിരുത്തൽ