മദ്യ പ്രേമികൾക്ക് ഷോക്കിംഗ് വാർത്തയുമായി കമ്പനികൾ! ഗ്ലാസ് കുപ്പികള്‍ക്ക് തീവില, കുപ്പിവെള്ളത്തിനുള്ള ചെലവും കൂടുന്നു

Published : Mar 30, 2026, 05:47 PM IST
Beer Price Hike in India

Synopsis

ഇറാന്‍ യുദ്ധം പശ്ചിമേഷ്യയില്‍ സൃഷ്ടിച്ച അശാന്തി ഇന്ത്യയിലെ മദ്യവിപണിയെ പ്രതികൂലമായി ബാധിക്കുന്നു. ഗ്യാസ് ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മൂലം ബിയര്‍ വിലയില്‍ 12 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്ന് പ്രമുഖ ബിയര്‍ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഇറാന്‍ യുദ്ധം മൂലം പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അശാന്തി ഇന്ത്യയിലെ മദ്യവിപണിയെയും പ്രതികൂലമായി ബാധിക്കുന്നു. ഗ്യാസ് ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം ബിയര്‍ വിലയില്‍ വന്‍ വര്‍ദ്ധനവിനും വിതരണ തടസ്സത്തിനും സാധ്യതയുണ്ടെന്നാണ് പ്രമുഖ ബിയര്‍ കമ്പനികള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യയിലെ പ്രമുഖ ബിയര്‍ നിര്‍മ്മാതാക്കളായ ഹൈനകന്‍, എബി ഇന്‍ബെവ് , കാള്‍സ്‌ബെര്‍ഗ് എന്നിവര്‍ ഉള്‍പ്പെടുന്ന ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ആശങ്കയറിയിച്ചിരിക്കുന്നത്. കുപ്പികള്‍ക്കും പാക്കേജിംഗ് മെറ്റീരിയലുകള്‍ക്കും വന്‍തോതില്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ ബിയര്‍ വിലയില്‍ 12 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവ് വേണമെന്നാണ് കമ്പനികളുടെ ആവശ്യം.

പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍:

ഗ്യാസ് ക്ഷാമം: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാമതാണ് ഇന്ത്യ. ഇതില്‍ 40 ശതമാനവും ഖത്തറില്‍ നിന്നാണ് വരുന്നത്. ഇറാന്‍ യുദ്ധം ഖത്തറില്‍ നിന്നുള്ള വാതക കയറ്റുമതിയെ ബാധിച്ചതോടെ ഗ്ലാസ് നിര്‍മ്മാണ ശാലകള്‍ക്ക് ആവശ്യമായ ഇന്ധനം ലഭിക്കാതെയായി.

ഉല്പാദന ചിലവ് വര്‍ദ്ധിച്ചു: ഗ്ലാസ് കുപ്പികളുടെ വിലയില്‍ 20 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. പാക്കിംഗിനായി ഉപയോഗിക്കുന്ന കാര്‍ട്ടണുകളുടെ വില ഇരട്ടിയായി. ലേബലുകള്‍, ടേപ്പുകള്‍ എന്നിവയുടെ വിലയും ഉയര്‍ന്നു.

നിര്‍മ്മാണം നിലച്ചു: ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് പോലുള്ള പ്രധാന ഗ്ലാസ് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉല്പാദനം 40 ശതമാനത്തോളം കുറഞ്ഞു. ഇത് ബിയര്‍ കുപ്പികളുടെ ലഭ്യതയെ സാരമായി ബാധിച്ചു.

അലുമിനിയം ക്ഷാമം: കാനുകളില്‍ ബിയര്‍ വില്‍ക്കുന്നവര്‍ക്ക് ആവശ്യമായ അലുമിനിയം ഇറക്കുമതി ചെയ്യുന്നതിലും കപ്പല്‍ ഗതാഗത തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

വിപണിയിലെ ആശങ്കകള്‍

ഇന്ത്യയില്‍ ബിയര്‍ വിപണിയുടെ 50 ശതമാനവും കൈവശം വച്ചിരിക്കുന്നത് യുണൈറ്റഡ് ബ്രൂവറീസ ആണ്. എബി ഇന്‍ബെവ്, കാള്‍സ്‌ബെര്‍ഗ് എന്നിവര്‍ക്ക് 19 ശതമാനം വീതം വിപണി വിഹിതമുണ്ട്. ബിറ, സിംബ തുടങ്ങിയ ചെറുകിട ബ്രാന്‍ഡുകളും ഇതേ പ്രതിസന്ധി നേരിടുന്നു.

കുടിവെള്ളത്തിനും വില കൂടും

ഈ പ്രതിസന്ധി മദ്യവിപണിയില്‍ മാത്രം ഒതുങ്ങുന്നില്ല. കുടിവെള്ള വിപണിയിലും ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി. പ്ലാസ്റ്റിക് കുപ്പികള്‍ക്കും അടപ്പുകള്‍ക്കും വില കൂടിയതോടെ കുപ്പിവെള്ളത്തിന് 11 ശതമാനം വരെ വില വര്‍ദ്ധിച്ചു കഴിഞ്ഞു. ശീതളപാനീയ കമ്പനികളും നിലവില്‍ ആശങ്കയിലാണ്. ഇന്ത്യയിലെ മദ്യവിപണി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതായതിനാല്‍, വില വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. വേനല്‍ കടുക്കുന്നതോടെ ബിയറിന് ഡിമാന്‍ഡ് ഏറുന്ന സമയത്ത് ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെടുമെന്നാണ് മദ്യപ്രേമികള്‍ ഉറ്റുനോക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

അപ്രതീക്ഷിത നീക്കം! ഡോളറിനെ തളക്കാന്‍ ആര്‍ബിഐയുടെ 'മാസ്റ്റര്‍ സ്‌ട്രോക്ക്'; തകര്‍ച്ചയില്‍ നിന്ന് കരകയറി രൂപ!
സ്വപ്രയത്നം കൊണ്ട് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അതികായൻ; റേമണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്‌പത് സിംഘാനിയ അന്തരിച്ചു