മാരന്‍ കുടുംബത്തില്‍ സ്വത്ത് വഴക്ക്, സഹോദരനെതിരെ ആരോപണവുമായി ദയാനിധി മാരന്‍

Published : Jun 21, 2025, 03:20 PM IST
Dayanidhi Maran Kalanithi Maran

Synopsis

കമ്പനിയുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഓഹരികള്‍ കലാനിധി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ദയാനിധി മാരന്റെ പ്രധാന ആരോപണം.

മിഴ്‌നാട്ടിലെ പ്രമുഖ മാധ്യമ ശൃംഖലയായ സണ്‍ ടിവി ഗ്രൂപ്പില്‍ കുടുംബ വഴക്ക് രൂക്ഷമാകുന്നു. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍ തന്റെ സഹോദരനും സണ്‍ ടിവി ചെയര്‍മാനുമായ കലാനിധി മാരനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. കമ്പനിയുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഓഹരികള്‍ കലാനിധി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ദയാനിധി മാരന്റെ പ്രധാന ആരോപണം.

ദയാനിധി മാരന്റെ ആരോപണങ്ങള്‍

2003 സെപ്റ്റംബര്‍ 15-ന് പിതാവ് മുരശോലി മാരന്‍ അതീവ ഗുരുതരാവസ്ഥയിലായിരിക്കുമ്പോള്‍, കലാനിധി മാരന്‍ സണ്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ 12 ലക്ഷം ഓഹരികള്‍ മറ്റ് ഓഹരി ഉടമകളുടെ അനുമതി ഇല്ലാതെ തനിക്ക് സ്വന്തമായി അനുവദിച്ചു എന്ന് ദയാനിധി ആരോപിക്കുന്നു. അന്ന് ഓഹരിയൊന്നിന് 10 രൂപയായിരുന്നു മുഖവിലയെങ്കിലും, അക്കാലത്ത് ഏകദേശം 3,500 കോടി രൂപ വിലമതിക്കുന്നതായിരുന്നു ഈ ഓഹരികള്‍. 2023 വരെ കലാനിധി 5,926 കോടി രൂപയും 2024-ല്‍ 455 കോടി രൂപയും ലാഭവിഹിതമായി നേടിയെന്ന് ദയാനിധി ആരോപിച്ചു. ഈ തട്ടിപ്പുകള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാവേരി കലാനിധിക്കെതിരായ ആരോപണം കലാനിധിയുടെ ഭാര്യ കാവേരി കലാനിധി പ്രതിവര്‍ഷം 87.5 കോടി രൂപ ശമ്പളമായി കൈപ്പറ്റി കമ്പനി ഫണ്ടുകള്‍ ദുരുപയോഗം ചെയ്‌തെന്നും ദയാനിധി ആരോപിക്കുന്നുണ്ട്. കമ്പനി ഫണ്ടുകള്‍ തട്ടിയെടുക്കാനും ദുരുപയോഗം ചെയ്യാനുമുള്ള വഞ്ചനാപരമായ പദ്ധതിയാണ് ഇതെന്ന് ദയാനിധി ചൂണ്ടിക്കാട്ടി. സണ്‍ ഡയറക്ട് ടിവി, കല്‍ റേഡിയോസ്, സണ്‍ പിക്‌ചേഴ്‌സ്, സൗത്ത് ഏഷ്യന്‍ എഫ്എം, ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയുള്‍പ്പെടെയുള്ള ബിസിനസ്സുകളും ആസ്തികളും സ്വന്തമാക്കാന്‍ കലാനിധിയും ഭാര്യ കാവേരിയും വരുമാനം ദുരുപയോഗം ചെയ്തതായും ദയാനിധി ആരോപിച്ചു.

സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം 2003 സെപ്റ്റംബര്‍ 15-ലെ രൂപത്തിലേക്ക് മാറ്റണമെന്ന് ദയാനിധി മാരന്‍ ആവശ്യപ്പെട്ടു. പരേതനായ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ എം.കെ. ദയാലു അമ്മാളിനും പരേതനായ മുരശോലി മാരന്റെ നിയമപരമായ അവകാശികള്‍ക്കും ഓഹരികള്‍ തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചത്തെ സമയമാണ് ഇതിനായി കലാനിധിക്ക് ദയാനിധി നല്‍കിയിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ പാലിക്കാത്തപക്ഷം, കലാനിധിക്കും ഭാര്യ കാവേരി കലാനിധിക്കും മറ്റ് പങ്കാളികള്‍ക്കുമെതിരെ സിവില്‍, ക്രിമിനല്‍, റെഗുലേറ്ററി നടപടികള്‍ ആരംഭിക്കാന്‍ എസ്എഫ്‌ഐഒ,സെബി, ഇഡി തുടങ്ങിയ റെഗുലേറ്ററി ഏജന്‍സികളെ സമീപിക്കുമെന്ന് ദയാനിധി മുന്നറിയിപ്പ് നല്‍കി. 2003 മുതല്‍ നിയമവിരുദ്ധമായി ലഭിച്ച എല്ലാ സാമ്പത്തിക നേട്ടങ്ങളും, ലാഭവിഹിതവും, ആസ്തികളും കലാനിധിയും കാവേരിയും തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സണ്‍ ടിവിയുടെ പ്രതികരണം അതേസമയം, ദയാനിധി മാരനും കലാനിധി മാരനും തമ്മില്‍ നിയമപരമായ തര്‍ക്കങ്ങളുണ്ടെന്നുള്ള മാധ്യമവാര്‍ത്തകള്‍ ഊഹാപോഹങ്ങളും അപകീര്‍ത്തികരവുമാണെന്ന് സണ്‍ ടിവി നെറ്റ്വര്‍ക്ക് വ്യക്തമാക്കി. 2003-ലെ ഓഹരി വിഹിതവുമായി ബന്ധപ്പെട്ട് ദയാനിധി മാരന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് നിരവധി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാരന്‍ സഹോദരന്മാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ദയാനിധിയുടെ അഭിഭാഷകന്‍ സുരേഷും പ്രതികരണത്തിന് വിസമ്മതിച്ചു.

മാരന്‍ കുടുംബവും കരുണാനിധിയും തമ്മിലുള്ള ബന്ധം

കരുണാനിധിയുടെ മൂത്ത സഹോദരി ഷണ്‍മുഖസുന്ദരിയുടെ മകനായിരുന്നു മുരശോലി മാരാന്‍ . അദ്ദേഹത്തിന്റെ രണ്ട് മക്കളാണ് ദയാനിധി മാരനും കാനാധി മാരനും.

ദയാനിധി മാരന്‍ (ഡിഎംകെ ലോക്സഭാ എംപി) 1966 ഡിസംബര്‍ 5-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച ദയാനിധി മാരന്‍്. ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ. ബിരുദം നേടി. ദി ഹിന്ദു പത്രം ഉടമസ്ഥതയിലുള്ള കുടുംബത്തിലെ പ്രിയയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മാരന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പിന്നീട് പല തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രിയായും (2004-2007) പിന്നീട് ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായും (2009-2011) അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, 2ജി കേസിലെ അദ്ദേഹത്തിന്റെ പങ്ക് ദയാനിധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറയായി മാറി. 2004 ജൂണ്‍ മുതല്‍ 2006 ഡിസംബര്‍ വരെ കേന്ദ്ര വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രിയായിരുന്ന കാലയളവില്‍ ദയാനിധി മാരന്‍ തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നും ചെന്നൈയിലെ വസതികളില്‍ ഒരു സ്വകാര്യ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചുവെന്നും സണ്‍ നെറ്റ്വര്‍ക്കിന്റെ ബിസിനസ് ഇടപാടുകള്‍ക്കായി ഇത് ഉപയോഗിച്ചുവെന്നും സിബിഐ ആരോപിച്ചിരുന്നു. ഇത് ഖജനാവിന് 1.78 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ബോട്ട് ക്ലബ്ബിലെയും ഗോപാലപുരത്തെയും വസതികളില്‍ 700-ലധികം ടെലികോം ലൈനുകള്‍ സ്ഥാപിച്ചുവെന്നും ഏജന്‍സി ആരോപിച്ചു. എന്നാല്‍ ഈ കേസില്‍ ദയാനിധിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കലാനിധി മാരാന്‍ കുടുംബത്തിന്റെ ചെറിയ പ്രസാധന സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം, മൂത്ത സഹോദരനായ കലാനിധി മാരന്‍ 1993-ല്‍ സണ്‍ ടിവി നെറ്റ്വര്‍ക്ക് സ്ഥാപിച്ചു. ഇന്ന് 23,000 കോടി രൂപയുടെ ആസ്തിയുള്ള ഈ സ്ഥാപനം, 37 ചാനലുകളുമായി 140 ദശലക്ഷത്തിലധികം ഇന്ത്യന്‍ വീടുകളിലേക്ക് എത്തുന്നു. കലാനിധി മാരാന്‍ കാവേരി മാരനെയാണ് വിവാഹം കഴിച്ചത്. ഇവരുടെ മകളാണ് കാവ്യാ മാരന്‍ . ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ദക്ഷിണാഫ്രിക്കയുടെ എസ്എ20 ടീമായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിന്റെയും മേധാവിയാണ് കാവ്യാ മാരന്‍.

PREV
Read more Articles on
click me!

Recommended Stories

രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു! എന്നിട്ടും അനക്കമില്ല, പാചകത്തിന് അല്പം എണ്ണ കുറയ്ക്കാം; ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധന
കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി കെജിഎസ്എംഎ; 'ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ സ്വർണ കള്ളക്കടത്ത് സംഘം വളരും'