18,000 കോടി കടമെടുക്കാൻ എയർ ഇന്ത്യ; വായ്പ നൽകുക എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും

By Web TeamFirst Published Feb 7, 2023, 1:23 PM IST
Highlights

2022 ജനുവരിയിൽ, ടാറ്റ സൺസ് എസ്ബിഐയിൽ നിന്ന് 10,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 5,000 കോടി രൂപയും വായ്പ എടുത്തിരുന്നു. ടാറ്റായുടെ കീഴിലേക്ക് എയർ ഇന്ത്യ എത്തിയിട്ട് ഒരു വർഷം പിന്നിട്ടു. 
 

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നെ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങുന്നു. രണ്ട് ബാങ്കുകളിൽ നിന്നായി ഒരു വർഷത്തെ വായ്പയിലൂടെ 18,000 കോടി രൂപ വായ്പ എടുക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിക്ക് ലഭിച്ച വായ്പ സൗകര്യത്തിന്റെ തുടർച്ചയാണ് പുതിയ വായ്പ. 

2022 ജനുവരിയിൽ, ടാറ്റ സൺസ് എസ്ബിഐയിൽ നിന്ന് 10,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 4.25 ശതമാനം പലിശ നിരക്കിൽ 5,000 കോടി രൂപയും വായ്പാ എടുത്തിരുന്നു. പണപ്പെരുപ്പം രൂക്ഷമായതോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അതിന്റെ ബെഞ്ച്മാർക്ക് നിരക്കുകൾ 225 ബേസിസ് പോയിന്റ് ഉയർത്തിയതോടെ രാജ്യത്തെ വായ്പകളുടെ പലിശ നിരക്ക് കൂടുതലാണ്. ഏറ്റവും പുതിയ വായ്പ നിരക്ക് ഏകദേശം 6.50% ആണ്, അതേസമയം എയർ ഇന്ത്യയ്ക്ക് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. 

എയർഏഷ്യ ഇന്ത്യയും വിസ്താരയും ഉൾപ്പെടുന്ന എയർലൈനുകളെ ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. പുതിയ വിമാനങ്ങളിൽ നിക്ഷേപം നടത്താനും, നിലവിലുള്ളവ പുതുക്കിപ്പണിയാനും, സംവിധാനങ്ങളും അതിന്റെ ശൃംഖലയും പുനരുജ്ജീവിപ്പിക്കാനും എയർലൈൻ പദ്ധതിയിടുന്നുണ്ട്, 

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022 മാർച്ച് അവസാനത്തോടെ എയർ ഇന്ത്യയുടെ സഞ്ചിത നഷ്ടം 93,473 കോടി രൂപയാണ്. . ടാറ്റയുടെ കീഴിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.

click me!