
ദില്ലി: സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നടക്കുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ വന്യജീവി സംരംഭമായ വന്താര. അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനോടാണ് ഇപ്പോൾ പ്രതികരണം രേഖപ്പെടുത്തിയിക്കുന്നത്. വന്യജീവി കേന്ദ്രത്തിന്റെയും മൃഗങ്ങളുടെ ഏറ്റെടുക്കലിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി.
സുപ്രീം കോടതിയുടെ ഉത്തരവ് അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഞങ്ങൾ പൂർണ്ണ സഹകരണം നൽകുമെന്നും വന്താര പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വന്യജീവി രക്ഷാ പുനരധിവാസ പരിപാടിയാണ് വന്താര. ഇതിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ, വാങ്ങുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെയും മറ്റ് ബാധകമായ നിയമങ്ങളുടെയും നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യങ്ങളുണ്ട്. അഭിഭാഷകനായ സി.ആർ. ജയ സുകിൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ശേഷമാണ് ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മൃഗങ്ങളെ ഏറ്റെടുക്കുന്നതിലെ നിയമങ്ങൾ അനുസരിക്കുന്നുണ്ടോ, 1972 ലെ വന്യജീവി (സംരക്ഷണ) നിയമവും മൃഗശാലകൾക്കുള്ള നിയമങ്ങളും പാലിക്കുന്നുണ്ടോ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരത്തിനായുള്ള അന്താരാഷ്ട്ര കൺവെൻഷൻ (CITES) പ്രകാരമുള്ള നിർദേശങ്ങൾ പിന്തുടരുന്നുണ്ടോ, എന്നിവയെക്കുറിച്ചുള്ള അന്വേഷണമാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ ഉൾപ്പെടുന്നത്. സെപ്റ്റംബർ 12 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി എസ്‌ഐടിയോട് ഉത്തരവിട്ടു. തുടർന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കണോ അതോ ഹർജി തീർപ്പാക്കണോ എന്ന് സെപ്റ്റംബർ 15 ന് ബെഞ്ച് തീരുമാനിക്കും.
സുപ്രീം കോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് ജെ.ചെലമേശ്വറാണ് എസ്.ഐ.ടിയുടെ അധ്യക്ഷൻ. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, മുംബൈ മുൻ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ ഐ.പി.എസ്, കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത ഐ.ആർ.എസ് എന്നിവരാണ് എസ്.ഐ.ടിയിലെ മറ്റ് അംഗങ്ങൾ