റാണിപ്പേട്ട് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കും വ്യവസായ വളർച്ചയ്ക്കും ഇത് വഴിവെക്കുമെന്നാണ് പ്രതീക്ഷ
തമിഴ്‌നാടിന്റെ വ്യവസായ വളർച്ച അതിവേഗമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജ. വെറും ആറ് മാസത്തിനിടെ രണ്ട് കൂറ്റൻ കാർ നിർമ്മാണ ഫാക്ടറികളാണ് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും അവസാനമായി ഇന്ന്, റാണിപ്പേട്ടിൽ ടാറ്റയുടെ പുതിയ ജെഎൽആർ പ്ലാൻ്റ് ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സിൻ്റെ ജാഗ്വാർ ലാൻഡ് റോവർ ലക്ഷ്വറി കാർ നിർമ്മാണ ഫാക്ടറിയാണ് റാണിപ്പേട്ട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചത്.
ഏതാനും മാസങ്ങൾക്കിടെയാണ് സംസ്ഥാനത്ത് മറ്റൊരു വലിയ കാർ നിർമ്മാണശാല കൂടി വരുന്നത്. ഇത് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ, ഓട്ടോ-ഘടക നിർമ്മാണ ഹബ്ബുകളിലൊന്നെന്ന തമിഴ്‌നാടിൻ്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നുവെന്നും രണ്ട് വർഷത്തിനുള്ളിൽ പ്രമുഖ ആഗോള വാഹന നിർമ്മാതാക്കൾ ധാരണാപത്രം ഒപ്പിടുന്നതിൽ നിന്ന് ഉത്പാദനം തുടങ്ങുന്നതിലേക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കും കാര്യങ്ങളെത്തിയെന്ന് മന്ത്രി എടുത്തുപറഞ്ഞു.
റാണിപ്പേട്ടിലെ ഈ പുതിയ ഫാക്ടറി, ജാഗ്വാർ ലാൻഡ് റോവറിൻ്റെ ആഭ്യന്തര ഉത്പാദന ശേഷി ഗണ്യമായി വർധിപ്പിക്കും. ഇന്ത്യയിലെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 9,000 കോടി രൂപ മുതൽമുടക്കിലാണ് ഈ ഗ്രീൻഫീൽഡ് പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. സാധാരണ പെട്രോൾ/ഡീസൽ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഇവിടെ നിർമ്മിക്കും. ഭാവിയിലെ വാഹന വ്യവസായ രംഗത്ത് തമിഴ്‌നാടിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നതാണ് ഈ നീക്കം. റാണിപ്പേട്ട് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കും വ്യവസായ വളർച്ചയ്ക്കും ഇത് വഴിവെക്കുമെന്നാണ് പ്രതീക്ഷ
