വളർച്ചാ പ്രവചനങ്ങൾ വെട്ടിക്കുറച്ച് ലോകബാങ്ക്; ആഗോള മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ്

By Web TeamFirst Published Jan 11, 2023, 11:12 AM IST
Highlights

 പാകിസ്ഥാനിലെ ദുർബലമായ വളർച്ച ദക്ഷിണേഷ്യൻ മേഖലയിലെ വളർച്ചയെ മന്ദഗതിയിലാക്കുന്നു.  റഷ്യ- ഉക്രൈൻ യുദ്ധം സാമ്പത്തിക വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമുണ്ടാക്കി 

ദില്ലി: മിക്ക രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വളർച്ചാ പ്രവചനങ്ങൾ വെട്ടിക്കുറച്ച് ലോകബാങ്ക്. പുതിയ പ്രതികൂല ആഘാതങ്ങൾ  ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി. റഷ്യ- ഉക്രൈൻ യുദ്ധം സാമ്പത്തിക വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി. 

2024 ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച ബാങ്ക്, പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.9 ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ 6.6 ശതമാനമായി കുറയും. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും വർദ്ധിച്ചുവരുന്ന കയറ്റുമതി അനിശ്ചിതത്വവും നിക്ഷേപ വളർച്ചയെ ബാധിക്കുമെന്ന് ലോക ബാങ്ക് പറഞ്ഞു. 

ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനം 1.7 ശതമാനം വർധിക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള മൂന്നാമത്തെ മോശം പ്രകടനമായിരിക്കും ഇത്. ഇതിനു മുൻപ് 2009 ലും 2020 ലുമാണ് ഏറ്റവും കുറഞ്ഞ വളർച്ച നിരക്ക് ഉണ്ടായത്. 

ദക്ഷിണേഷ്യൻ മേഖലയെ സംബന്ധിച്ചിടത്തോളം 2023ലും 2024ലും യഥാക്രമം 3.6 ശതമാനം, 4.6 ശതമാനം എന്നിങ്ങനെയാണ് വളർച്ച. ഇതിന് പ്രധാനമായും കാരണം പാകിസ്ഥാനിലെ ദുർബലമായ വളർച്ചയാണെന്ന് ലോക ബാങ്ക് പറഞ്ഞു.

മന്ദഗതിയിലുള്ള വളർച്ച, കടുത്ത സാമ്പത്തിക സാഹചര്യങ്ങൾ, കനത്ത കടബാധ്യത എന്നിവ  നിക്ഷേപത്തെ ദുർബലപ്പെടുത്തുമെന്ന്  ലോക ബാങ്ക് പറയുന്നു. . "ആഗോള മാന്ദ്യത്തിന്റെയും കടബാധ്യതയുടെയും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് അടിയന്തിര ആഗോള പ്രവർത്തനം ആവശ്യമാണ്" ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് വ്യക്തമാക്കി. 
 

click me!