
തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 15 ആയി. മലപ്പുറം പെരിങ്ങാവില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കൊണ്ടോട്ടി കൈതക്കുണ്ട സ്വദേശി അസീസ്, ഭാര്യ സുനീറ, മകൻ ആറ് വയസുകാരനായ ഉബൈദ് എന്നിവരാണ് മരിച്ചത്. രാത്രി 2 മണിയോടെ ഇവരുടെ കിടപ്പുമുറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മൂന്നാറിൽ ഹോട്ടലിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ജീവനക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി മദനനാണ് മരിച്ചത് .റാന്നിയിൽ ബൈപ്പാസിനടുത്ത് വെള്ളം കയറിയ വീട്ടിൽ ഷോക്കേറ്റ് സ്ത്രീ മരിച്ചു.ചുഴുകുന്നിൽ ഗ്രേസി(70) ആണ് മരിച്ചത്. തിരുവനന്തപുരത്ത് വീടിന്‍റെ ചുമരിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചിറയിന്‍കീഴ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രന്‍റെ അച്ഛൻ ഗോപാലനാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റ സ്വദേശി ജയകൃഷ്ണൻ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ചിറ്റാറില്‍ രണ്ട് പേരെ കാണാതായി.
കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെവരെ ഓറഞ്ച് അലർട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam