കഴുത്തിൽ ഷാളും കയറും മുറുക്കികൊന്നുവെന്ന പ്രതിയുടെ മൊഴി ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലേയും കണ്ടെത്തൽ. കൊല്ലുന്നതിന് മുമ്പ് ബോധം കെടുത്തി ലൈംഗികപീഡനം നടത്തിയെന്നും പ്രതി അജേഷ് മൊഴി നൽകിയിരുന്നു.
കോട്ടയം: മണർകാട് അരീപ്പമ്പിൽ കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികപീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിയാണ് പെൺകുട്ടി മരിച്ചതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. പ്രതി അജേഷിനെ കോടതി റിമാന്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കഴുത്തിൽ ഷാളും കയറും മുറുക്കികൊന്നുവെന്ന പ്രതിയുടെ മൊഴി ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലേയും കണ്ടെത്തൽ. കൊല്ലുന്നതിന് മുമ്പ് ബോധം കെടുത്തി ലൈംഗികപീഡനം നടത്തിയെന്നും പ്രതി അജേഷ് മൊഴി നൽകിയിരുന്നു.
ബാലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിലും മുഖത്തും ചെറിയ പരിക്കുകൾ പറ്റിയതായും വിശദീകരിക്കുന്നു. മൃതദേഹത്തിന് രണ്ടര ദിവസത്തെ പഴക്കമുണ്ട്. ജീർണിച്ച് തുടങ്ങിയിരുന്നു. വിശദമായ റിപ്പോർട്ടിനായി ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഇന്നലെ അറസ്റ്റ് ചെയ്ത മണർകാട് മാലം സ്വദേശി അജേഷിനെ കൊല നടത്തിയ സ്ഥലത്ത് ഇന്ന് വീണ്ടും എത്തിച്ച് കുടുതൽ പരിശോധന നടത്തി. ഉച്ചക്ക് മുറിയിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. രാത്രി മൃതദേഹം വലിച്ച് കൊണ്ടുപോയി വാഴത്തോട്ടത്തിൽ കുഴിച്ച് മൂടിയെന്നും പൊലീസ് വിശദീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഒരു ബന്ധുവിനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും അജേഷ് ഒറ്റക്കാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന്റ വിശദീകരണം.