
കോഴിക്കോട്: ചരിത്രത്തില്‍ ഏറ്റവും വലിയൊരു മഴദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ജീവനും വീടും റോഡുമടക്കം നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത്. ദുരിതം പെയ്തുകൊണ്ടിരിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി കേരളം ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്. ദുരിതബാധിതര്‍ക്ക് താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാ ദിക്കുകളില്‍ നിന്നും സഹായധനം എത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലും എല്ലാ മാധ്യമങ്ങളിലുമായി ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളും ആഹ്വാനങ്ങളും തുടരുന്നുമുണ്ട്. അതൊക്കെ കണ്ടിട്ടാവണം ആച്ചുവിനും ആ കാര്യം മനസില്‍ തോന്നിയത്. നാളിതുവരെ സ്വരുക്കൂട്ടിയ നാണയക്കുടുക്ക പൊട്ടിച്ചപ്പോള്‍ ആ പൈസ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാമെന്ന് ആച്ചുവെന്ന് വളിക്കുന്ന ആവാസ് എന്ന ഒന്നാം ക്ലാസുകാരന്‍ അച്ഛനോട് പറഞ്ഞു.
ആവാസ് കോഴിക്കോട് മുക്കം മണാശ്ശേരി ഗവണ്‍മെന്‍റ് യുപി സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്വകാര്യ പ്രസിദ്ധീകരണത്തില്‍ എഡിറ്ററായ ആവാസിന്‍റെ അച്ഛന്‍ സലീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ്. ആച്ചുവിന്‍റെ സംഭാവന വാര്‍ത്ത പുറം ലോകം അറിയുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ ആച്ചുവിന് സ്നേഹം അറിയിച്ച് നിരവധി പേര്‍ എത്തുകയും പോസ്റ്റ് വലിയ രീതിയില്‍ ഷെയറ് ചെയ്യപ്പെടുകയും ചെയ്തു.
നാണയപ്പെട്ടി പൊളിച്ച് പൈസ വേര്‍തിരിച്ച് നിഷ്കളങ്ക ഭാവത്തില്‍ ഇരിക്കുന്ന ആച്ചുവിന്‍റെ ചിത്രത്തോടൊപ്പം ഈ കുറിപ്പും സലീഷ് ചേര്‍ത്തിരുന്നു. 'കുടുക്ക പൊട്ടിച്ചു. നാലക്ക സംഖ്യയുണ്ട്. ഒരു സ്റ്റഡി ടേബിൾ വാങ്ങാൻ വച്ചതായിരുന്നു. ഇനിയിത് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയാൽ മതിയെന്ന് ആച്ചു...'
സംഭാവന നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച്ട്ട് ആവാസിന്‍റെ അച്ഛന്‍ സലീഷ് പറയുന്നതിങ്ങനെ.. സ്കൂളില്‍ പഠനത്തിന്‍റെ ഭാഗമായി പത്രവായന നിര്‍ബന്ധമായതുകൊണ്ട് പത്രത്തിലെ സംഭവങ്ങളൊക്കെ കാണിക്കുകയും കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുമായിരുന്നു. നാണയക്കുടുക്ക പൊട്ടിച്ച് സ്റ്റഡി ടേബിള്‍ വാങ്ങാനൊരുങ്ങുകയായിരുന്നു. അവന്‍റെ പ്രതികരണം അറിയാനായി, ഒത്തിരി കുട്ടികളുടെ വീടും പുസ്തകവുമടക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്നും നമുക്ക് ഈ തുക അവര്‍ക്ക് കൊടുത്താലോ എന്ന് അവനോട് ചോദിച്ചു.
ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് നമുക്ക് അവര്‍ക്ക് പുസ്തകം വാങ്ങിക്കൊടുക്കാമെന്ന് അവന്‍ പറഞ്ഞു. തുടര്‍ന്ന് പത്രവാര്‍ത്തയില്‍ പറഞ്ഞതു പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാമെന്നും അവര്‍ക്കെല്ലാം സഹായമെത്തുമെന്നും അവനോട് പറഞ്ഞു. വളരെ സന്തോഷത്തോടെ അവന്‍ സമ്മതം മൂളി-... തുകയെത്രയെന്നതിനേക്കാള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആച്ചുവിന്‍റെ ആഗ്രഹപ്രകാരം സഹായം നല്‍കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും സലീഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam