
ആലപ്പുഴ: ചേർത്തല ജെയ്നമ്മ തിരോധന കേസിൽ പൊലീസ് അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടിൽ തെളിവെടുപ്പ് തുടരുന്നു. സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും 20ഓളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. കെഡാവർ നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയാണ്. സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്. അതേ സമയം സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
നേരത്ത് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നാണ് വീണ്ടും അസ്ഥികള്‍ കണ്ടെത്തിയിരിക്കുന്നത്. പുരയിടത്തിലെ കുളത്തിലെ വെള്ളം വറ്റിച്ചും പരിശോധന നടത്തുകയാണ്. സെബാസ്റ്റ്യനെ രാവിലെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പല കാലഘട്ടങ്ങളിലായിട്ടാണ് 4 സ്ത്രീകളെ കാണാതായത്. കുളം വറ്റിച്ചപ്പോള്‍ വസ്ത്രത്തിന്‍റെ ഭാഗങ്ങളും ഒരു കൊന്തയുടെ ഭാഗവും കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്ക് ഉള്‍പ്പടെ ഇളക്കി പരിശോധിച്ചിരുന്നു. ബിന്ദു പത്മനാഭൻ എന്ന സ്ത്രീയെ കാണാതായ ആ സമയത്ത് സെബാസ്റ്റ്യൻ വീടിന്‍റെ അകത്ത് ടൈൽ മാറ്റി ഗ്രനേറ്റ് പാകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എന്തെങ്കിലും കുഴിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നതാണ് സംശയം. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ, കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടൽ. രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധന കേസിൽ ഏറെ നിർണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam