
മുംബൈ സ്ഫോടന പരമ്പര നടന്ന് മുപ്പത്തി മൂന്ന് വർഷത്തിന് ശേഷവും കേസുമായി ബന്ധപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ നിയമനടപടികളുടെ ഭാഗമായി ലേലത്തിന് വിൽക്കുന്ന നടപടികൾ സർക്കാർ തുടരുകയാണ്. കേസിലെ മുഖ്യ പ്രതികളിലൊരാളായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ ടൈഗർ മേമനുമായി ബന്ധമുള്ള മഹീമിലെ ഒരു ഓഫീസ് സമുച്ചയവും രണ്ട് ഫ്ലാറ്റുകളും അടുത്തിടെ ലേലത്തിൽ വച്ചപ്പോൾ മുംബൈ സ്വദേശിയായ ഒരാൾ മാഹിമിലെ 560 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കട വാങ്ങാൻ തയ്യാറായെന്ന് റിപ്പോർട്ടു. സുരക്ഷാ കാരണങ്ങൾ ആരാണ് സ്വത്ത് വകകൾ വാങ്ങുന്നതെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
1993 -ൽ മുംബൈ നഗരത്തിൽ അരങ്ങേറിയ ബോംബ് സ്ഫോടന പരമ്പരകളിൽ 257 ഓളം പേർക്ക് ജീവൻ നഷ്ടമായിരുന്നു. 1992–93 -ലെ വർഗീയ കലാപത്തിനിടെ തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്ന മഹീമിലെ ടൈഗർ മേമന്‍റെ ഓഫീസ് കെട്ടിടം പിന്നീട് വർഷങ്ങളോളം അടഞ്ഞുകിടന്നു. 1993 -ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനും കോടതിവിധികൾക്കും പിന്നാലെ ഈ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലായി. ദീർഘകാലത്തെ നിയമനടപടികൾ പൂർത്തിയായ ശേഷമാണ് ലേല നടപടികൾ മുന്നോട്ടുപോകുന്നത്. ലേഡി ജംഷഡ്ജി റോഡിന് അഭിമുഖമായും ശീതലാദേവി ക്ഷേത്രത്തിന് എതിർവശത്തുമായി സാമ്രാട്ട് സൊസൈറ്റിയിലാണ് ലേലത്തിലുള്ള കെട്ടിടം.
ടൈഗർ മേമന്‍റെ ബാന്ദ്ര ഫ്ലാറ്റിന് 5.2 കോടി, അൽ-ഹുസൈനി ബിൽഡിംഗ് ഫ്ലാറ്റിന് 1.9 കോടി, തിജാരത്ത് ഇന്‍റർനാഷണലിന് 2.05 കോടി രൂപയും കരുതൽ വിലയുണ്ടായിരുന്നു. ബിജെപിയുടെ പിന്തുണയോടെ ഹിന്ദു ദേശീയ വാദികളായ കർസേവകരുടെ നേതൃത്വത്തിൽ 1992 -ൽ ബാബറി മസ്ജിദ് തകർത്തതിന്‍റെ പിന്നാലെ രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ വർഗീയ കലാപത്തിൽ തന്‍റെ സ്വത്തുക്കൾ നഷ്ടപ്പെട്ടതിനുള്ള പ്രതികാരമെന്ന നിലയിലായിരുന്നു മേമൻ മുംബൈ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നുമായിരുന്നു സിബിഐ കുറ്റപത്രം.
കേസിന്‍റെ അന്വേഷണത്തോടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി വില്പനയ്ക്ക് വച്ചിരുന്നെങ്കിലും ഏറെ കാലത്തേക്ക് ആരും ഈ സ്വത്തുക്കൾ വാങ്ങാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഇപ്പോഴാണ് ലേല നടപടികളിൽ പങ്കെടുക്കാൻ ഒരാൾ താത്പര്യം പ്രകടിപ്പിച്ചത്. മേമൻ കുടുംബത്തിന്‍റെ സ്വത്തുക്കൾ വാങ്ങുന്നത് ഒരു മുംബൈ സ്വദേശിയാണെന്ന് മാത്രമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 1993 മാർച്ച് 12 -ന് മുംബൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടന കേസിൽ നിരവധി പ്രതികളെ ശിക്ഷിച്ചെങ്കിലും ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളുമായി ബന്ധപ്പെട്ട സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുകയും നിയമാനുസൃതമായി വിറ്റഴിക്കാനുള്ള ശ്രമത്തിലുമായിരുന്നു. രാജ്യത്തിനെതിരായ ഭീകരപ്രവർത്തനങ്ങളിലൂടെ സമ്പാദിച്ചതായോ അതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയോ ചെയ്ത സ്വത്തുക്കൾ സർക്കാർ നിയമപരമായി ഏറ്റെടുത്ത് പിന്നീട് ലേലത്തിലൂടെ കൈമാറുന്ന നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ വില്പന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam