
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 29 മരണം. ഭക്ഷണവും വെള്ളവും കിട്ടാതെ ക്യാമ്പുകളില്‍ ആയിരങ്ങളാണ് കഴിയുന്നത്. നോര്‍ത്ത് കുത്തിയതോട് പള്ളിയില്‍ അഭയം തേടിയവരില്‍ ആറ് പേര്‍ മരിച്ചു. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.
നോര്‍ത്ത് പറവൂരില്‍ ദുരിതാശ്വാസ ക്യാമ്പിലും ഒരാള്‍ മരിച്ചു. പറവൂർ വടക്കേക്കര പഞ്ചായത്ത് ഓഫീസിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന ഹൃദരോഗിയാണ് മരിച്ചത്. ക്യാമ്പില്‍ വെള്ളം കയറിയതോടെ മൃതദേഹം ക്യാമ്പില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നത്.
400 ലധികം പേർ ഈ ക്യാമ്പിൽ കുടുങ്ങി കിടക്കുന്നത്.
ചെങ്ങന്നൂരില്‍ ഇന്ന് ഏഴ് പേര്‍ മരിച്ചു. പാണ്ടനാട് മാത്രമായി നാല് പേരാണ് മരിച്ചത്. ചെങ്ങന്നൂര്‍ പാണ്ടനാട് കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രണ്ട് വീടുകളില്‍ നാല് മൃതദേഹങ്ങള്‍ കണ്ടവെന്ന് നാട്ടുകാര്‍ പറയുന്നു.
ആറന്മുളയിൽ ഒരാള്‍ മരിച്ചു. കാഞ്ഞിരവേലി സ്വദേശി ബൈജു എന്നയാളാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് മീൻ പിടിക്കാൻ പോയ ഇയാളെ കാണാതായിരുന്നു. ഇടുക്കി ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. പോത്താനിക്കാട് ഒഴുക്കില്‍പെട്ട് കാണാതായ കെ.സി.മാനുവലിന്റെ മൃതദേഹം കിട്ടി. കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ ഉരുള്‍പൊട്ടലുണ്ടായി. 15 ജീവനക്കാര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു.
ഇടുക്കിയില്‍ നിന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്‍റെ അളവ് 800 ക്യുമെക്സ് ആയി കുറച്ചു. 2401.56 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.15 അടിയാണ്. അതേസമയം വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയരുകയാണ്. ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു. ബീച്ചിനടുത്തുള്ള പൊഴി മുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam