
ദില്ലി: അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ തെലങ്കാന സ്വദേശികളായ സഹോദരങ്ങള്‍ വെന്തുമരിച്ചു. അപകടം നടന്ന വീട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ മിഷണറി വിദ്യാര്‍ത്ഥികളായ മൂന്ന് സഹോദരങ്ങളാണ് മരിച്ചത്. ടെന്നസിയിലെ മെംഫിസിൽ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ആരോണ്‍ നായിക് (17), ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം വീട് ഉടമസ്ഥയായ കേരി കോഡ്റിയറ്റിനെയും (46) വെന്തുമരിച്ച നിലയിൽ കണ്ടെത്തി. അതേസമയം, തീപിടിത്തത്തിൽ കേരിയുടെ ഭർത്താവ് ഡാനിയേൽ കോഡ്രിറ്റും മകൻ കോലി (13)യും രക്ഷപെട്ടു. തീപിടിത്തമുണ്ടായപ്പോൾ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ച് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും ആരേയും രക്ഷിക്കാനായില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ നെരേരുഗുമ്മ സ്വദേശികളായ ശ്രീനിവാസ് നായിക്കിന്റെയും ഭാര്യ സുജീതയുടെയും മക്കളാണ് മരിച്ച സഹോദരങ്ങൾ. ശ്രീനിവാസ് അമേരിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനാണ്. മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലാണ് മൂവരും പഠിച്ചിരുന്നത്. ശ്രീനിവാസനും ഭാര്യയും കഴിഞ്ഞ വർഷമാണ് തെലങ്കാനയിലേക്ക് മടങ്ങിയത്. അവധിക്ക് സ്കൂൾ അടച്ചെങ്കിലും മൂവരും ഇന്ത്യയിലേക്ക് മടങ്ങിയില്ല. കോഡ്രിറ്റ് കുടുംബത്തിന്‍റെ ക്ഷണപ്രകാരമാണ് സഹോദരങ്ങൾ ഇവിടെ താമസിക്കാനെത്തിയത്. ചര്‍ച്ച് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കൾ അമേരിക്കയിലെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam