
ദില്ലി: ശനിയാഴ്ച രാത്രിയില്‍ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോ ഡ്രൈവറായ പവന്‍ ഷാ. മീത്താപൂര്‍ കനാലിന് സമീപത്തായി പാലത്തില്‍ ഒരു സ്ത്രീ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്നത് കണ്ടാണ് വണ്ടി നിര്‍ത്തിയത്.
പവന്‍ നോക്കിനില്‍ക്കെ തന്നെ, സ്ത്രീ കുഞ്ഞിനെയും കൂട്ടി കനാലിലേക്ക് ചാടി. ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ലെന്ന് മനസ്സിലാക്കിയ പവന്‍ രക്ഷയ്ക്ക് ആളെ കൂട്ടാനായി ഉറക്കെ നിലവിളിച്ച ശേഷം കനാലിലേക്ക് എടുത്തുചാടി.
പവന്റെ ശബ്ദം കേട്ട് ഓടിയെത്തിയ മൂന്ന് പേരും കനാലില്‍ മുങ്ങിത്താഴുന്ന സ്ത്രീയേയും കുഞ്ഞിനേയും പവനേയും കണ്ടു. വൈകാതെ ഇവര്‍ മൂവരും കനാലിലേക്കിറങ്ങാന്‍ തീരുമാനിച്ചു. മരണത്തിലേക്ക് മുങ്ങിത്താഴുന്ന സ്ത്രീയേയും കുഞ്ഞിനേയും ഇവര്‍ രക്ഷപ്പെടുത്തി. എന്നാല്‍ പവനെ കണ്ടെത്താന്‍ ഇവര്‍ക്കായില്ല.
രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലെത്തിച്ച് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുകയറുമ്പോഴും ആളുകള്‍ പവന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ജെയ്ത്പൂര്‍ പൊലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. എന്നാല്‍ ആഴത്തിലെവിടെയോ ശക്തമായ ഒഴുക്കില്‍ പെട്ട പവനെ കണ്ടെത്താന്‍ ആര്‍ക്കുമായില്ല. പവന്റെ മൃതദേഹം ഇതുവരെയും കണ്ടെടുത്തില്ലെങ്കിലും മരണം അനൗദ്യോഗികമായി പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു.
ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam