
ഒരു മരം നടുമ്പോൾ ഒരു തണൽ നടുന്നു, എന്നാണ് പറയാറ്. ആസ്സാമിലെ മജൂലി ദ്വീപിൽ നാൽപത് വർഷമായി ഒരു മനുഷ്യൻ മരം നടുന്നുണ്ട്. ഒരു ദിവസം പോലും മുടങ്ങാതെ മരം നട്ട ഈ മനുഷ്യന്റെ പേര് ജാദവ് പയങ് എന്നാണ്. ആയിരത്തി മുന്നൂറ് ഏക്കറിലധികം വിസ്തൃതിയുണ്ട് ഇപ്പോൾ ഈ വനത്തിന്. മരങ്ങൾ മാത്രമല്ല, നൂറിലധികം ആനകളും കടുവകളും പുലികളും ഈ വനത്തിലെ അന്തേവാസികളാണ്. നാൽപത് വർഷമായി ഒരു ദിവസത്തിൽ ഒരു മരം എന്ന നിലയിലാണ് ഇയാൾ മരം നടുന്നത്.
പയങ്ങിന്റെ കുട്ടിക്കാലത്ത് മജൂലി ദ്വീപ് മുഴുവൻ മരങ്ങളായിരുന്നു. പരമ്പരാഗതമായി മത്സ്യബന്ധനം ചെയ്ത് ഉപജീവനം നടത്തിയിരുന്നതിനാൽ സമുദ്രമാർഗം ഇടയ്ക്ക് ഇവിടെ വരാറുണ്ടായിരുന്നു. മജൂലി ദ്വീപിലെ മരങ്ങൾ വളർന്നത് പോലെ തന്നെ കടപുഴകി വീണതും ജാദവ് പയങ്ങിന്റെ കൺമുന്നിലായിരുന്നു. വ്യാപകമായ മരം വെട്ടൽ മൂലം ഒരിക്കൽ കാടായിരുന്ന ഇവിടം മരുഭൂമിയായി മാറി.
മരങ്ങൾ ഇല്ലാതായി വരണ്ട് കിടന്ന മജൂലി ദ്വീപിൽ നാൽപത് വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ വെള്ളപ്പൊക്കമുണ്ടായി. അന്ന് വെള്ളമിറങ്ങിയപ്പോൾ തന്റെ മത്സ്യബന്ധന ബോട്ടിലേറി ജാദവ് ആദ്യമെത്തിയത് മജൂലി ദ്വീപിലായിരുന്നു. അന്നാണ് ആദ്യമായി അയാൾ അവിടെയൊരു മരം നട്ടത്. പിന്നീടിത് പയങ്ങിന്റെ ജീവിതചര്യയുടെ ഭാഗമായി മാറി. എല്ലാ ദിവസവും ദ്വീപിലെത്തി ഒരു മരത്തൈയെങ്കിലും നടും. ജാദവ് നട്ടതും അവിടെ വളർന്നു വന്നതുമായ മരങ്ങൾ ഉൾപ്പെടെ ഇന്നവിടം 1360 ഏക്കർ വിസ്തൃതിയുള്ള മഹാവനമായി മാറിയിരിക്കുന്നു.
അതോടെ ആനയും മാനും കടുവയും പുലിയും തുടങ്ങിയ മൃഗങ്ങളും ഇവിടേക്കെത്തി തുടങ്ങി. ആദ്യം വന്നത് ചെരിയ മൃഗങ്ങളായിരുന്നു. പിന്നീട് വനത്തിന് വിസ്തൃതി കൂടിയപ്പോൾ വൻമൃഗങ്ങളും അവിടെയെത്തി. ഇപ്പോൾ വനംവകുപ്പിന്റെ സജീവ സംരക്ഷണത്തിലാണ് മജൂലി ദ്വീപ്. എന്നാൽ മറ്റൊരു വെല്ലുവിളിയും ജാവേദിന് നേരിടേണ്ടി വന്നു. മൃഗങ്ങളെത്തിയതോടെ വേട്ടക്കാരും എത്തിത്തുടങ്ങി. അവരെ പ്രതിരോധിക്കേണ്ടതും ജാദവിന്റെ ചുമതലയായി,
ഫോട്ടോഗ്രാഫറായ ജിത്തു കലിതയാണ് രണ്ട് വർഷം മുമ്പ് ജാദവിന്റെ ജീവിതം പുറംലോകത്തിന് പരിചയപ്പെടുത്തിയത്. കാട്ടിലെത്തിയ ജിത്തു വേട്ടക്കാരനാണെന്നാണ് ആദ്യം ജാദവ് കരുതിയത്. പിന്നീട് ഫോട്ടോഗ്രാഫറാണെന്നറിഞ്ഞപ്പോൾ സംസാരിക്കാൻ തയ്യാറായി. ഇപ്പോൾ ലോകത്തെമ്പാടുമുള്ള പരിസ്ഥിതി സ്നേഹികൾക്ക് ജാദവ് ആവേശമാണ്. ഇന്ത്യയുടെ വനമനുഷ്യൻ എന്നാണ് ഇപ്പോൾ ജാദവിന്റെ അപരനാമം. ജിത്തു കലിത തയ്യാറാക്കിയ ഡോക്യുമെന്ററി ഇതുവരെ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടു തീർത്തത്.
ഇപ്പോഴും ജാദവിന്റെ ജീവിതത്തിനോ ദിനചര്യകൾക്കോ മാറ്റമില്ല. എന്നത്തെയും പോലെ എല്ലാ ദിവസവും ഇയാൾ മജൂലി ദ്വീപിലെത്തും. മരം നട്ട് തിരികെപ്പോകും. തനിക്ക് ജീവനുള്ളിടത്തോളം കാലം മരം നടുമെന്നാണ് ജാദവിന്റെ നിലപാട്. മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കാൻ മാത്രമേ തനിക്കറിയൂ എന്ന് ന്റെ പറയുന്നു. അവസാന ശ്വാസം വരെ മജൂലി ദ്വീപിൽ മരം നടുമെന്നും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam