
മുംബൈ: ടാറ്റാ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിഐഎസ്എസ്) -ന്‍റെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച്ച രാവിലെയാണ് സന്ദീപ് ജെധെ (33) എന്ന ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ തലയടിച്ച് വീണ നിലയിലാണ് മൃതദ്ദേഹം കിടന്നിരുന്നത്.
വെള്ളിയാഴ്ച രാത്രി ഒരു ജന്മദിന ആഘോഷത്തില്‍ സന്ദീപ് ജെധെ പങ്കെടുത്തിരുന്നു. ആഘോഷത്തിന് ശേഷം കുളിമുറിയില്‍ കയറിയ സന്ദീപ് ജെധെ ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വന്നില്ലെന്നും കുളിമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നെന്നും സന്ദീപിന്‍റെ സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.
കമ്പിയുപയോഗിച്ച് കുളിമുറി തുറന്നെങ്കിലും വീണ് കിടക്കുന്ന നിലയിലായിരുന്നു സന്ദീപ് കിടനിരുന്നത്. പള്‍സ് കുറവായതിനാല്‍ തങ്ങള്‍ സന്ദീപിന് പ്രഥമ ശുശ്രൂഷ നല്‍കിയെന്നും പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ സെന്‍ ഹോസ്പിറ്റലിലെത്തും മുമ്പ് സന്ദീപ് മരിച്ചിരുന്നു.
ഏറെ സാമ്പത്തീക ബാധ്യതയുള്ള കുടുംബത്തില്‍ നിന്നും വരുന്ന സന്ദീപ്, പിതാവിന്‍റെ മരണ ശേഷം കുടുംബത്തിന്‍റെ ചുമതലയും ഏറ്റെടുക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ഫെല്ലോഷിപ്പ് വീണ്ടും വൈകുമെന്നും കൈയില്‍ 800 രൂപമാത്രമേയുള്ളൂവെന്ന് സന്ദീപ് പറഞ്ഞിരുന്നതായി സന്ദീപിന്‍റെ സുഹൃത്ത് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam