
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ഇതേ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അടക്കം മൂന്നു വിദ്യാര്‍ഥിനികള്‍ പോലീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സുഹൃത്തുക്കളാണു മൂവരും. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുമായി ഇവര്‍ സഹകരിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.
കൊലപാതകത്തിനുശേഷം പ്രതികളുമായി ഇവര്‍ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുന്നു. അഭിമന്യു വധത്തിനുശേഷം ഈ വിദ്യാര്‍ഥിനികള്‍ ക്യാമ്പസുകളില്‍ എത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്‌ത്രീകളുടെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡുകളാണ് ഒളിവിലുള്ളവര്‍ ഉപയോഗിക്കുന്നതെന്ന വിവരം നേരത്തെ ഉണ്ടായിരുന്നു.
അതേ സമയം അഭിമന്യു വധക്കേസിൽ അറസ്റ്റിലായ മുഹമ്മദിനെയും ഷാനവാസിനേയും റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഇരുവരെയും ഹാജരാക്കിയത്. കേസിലെ മുഖ്യ പ്രതിയാണ് മുഹമ്മദ്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ഷാനവാസ് അറസ്റ്റിലായത്. കോളേജിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തർക്കമാണ് കൊലപാകതത്തിന് കാരണമെന്നാണ് മുഹമ്മദിന്‍റെ പ്രാഥമിക മൊഴി. എന്തു വിലകൊടുത്തും കാംപസ് ഫ്രണ്ടിന്‍റെ പേരിൽ ചുവരെഴുതണം എന്നായിരുന്നു എസ്ഡിപിഐ നിർദേശമെന്നും മുഹമ്മദ് മൊഴി നൽകി.
മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റും ആയ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍.
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് സൂചന. കൊലപാതകശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട ഇയാള്‍ ഇവിടെ നിന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിതാവളത്തിലേക്ക് മാറി. ഇവിടെ നിന്നും പിന്നീട് ഗോവയിലേക്ക് പോയി അവിടെ നിന്നും തിരിച്ച് പഴയ ഒളിതാവളത്തിലെത്തിയപ്പോള്‍ ആണ് ഇയാള്‍ പിടിയിലായത്.
മുഹമ്മദിന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത തലശ്ശേരി സ്വദേശിയായ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷമുള്ള 11 ദിവസവും ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് എസ്ഡിപിഐ നേതൃത്വത്തിന്‍റെ പിന്തുണയോടെയാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യലില്‍ കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam