തമിഴ്നാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പതിനേഴ് പേർ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ വീഡിയോ എടുത്തിരുന്നതായി പൊലീസ്. പതിനൊന്ന് വയസ്സുള്ള, കേൾവി തകരാറുള്ള പെൺകുട്ടിയെ ഏഴ് മാസമായി പ്രതികൾ പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതികൾ ഓരോരുത്തരും ബലാത്സംഗം ചെയ്ത വീഡിയോയും നഗ്ന ഫോട്ടോകളും കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ ജോലിക്കാരാണ് അതേ കോമ്പൗണ്ടിനുള്ളിൽ വച്ച് പല സമയങ്ങളിൽ പീഡനം നടത്തിയത്.
സെക്യൂരിറ്റി ഗാർഡ്, പ്ലംബർ, ലിഫ്റ്റ് ഓപ്പറേറ്റർ എന്നിവർ അറസ്റ്റിലായ പതിനേഴ് പേരിൽ ഉൾപ്പെടുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിനാല് പേർക്കെതിരെയാണ് പൊലീസ് ബലാത്സംഗ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. ഇവരിൽ ഏഴുപേരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അറുപത്താറ് വയസ്സുള്ള ലിഫ്റ്റ് ഓപ്പറേറ്ററാണ് പെൺകുട്ടിയ ആദ്യം ഉപദ്രവിച്ചത്. പൊലീസ് ആദ്യം അറസ്റ്റ് ചെയ്തതും ഇയാളെയായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഭിഭാഷകർ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.