
തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ കൈയേറ്റശ്രമം നേരിട്ട നടി സനുഷ വെള്ളിയാഴ്ച തൃശ്ശൂര്‍ കോടതിയിലെത്തി മൊഴി നല്‍കി. അച്ഛനമ്മമാര്‍ക്ക് ഒപ്പമാണ് സനുഷ അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം രണ്ടുമണിയോടെ കോടതിയിലെത്തിയത്. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരുന്നു പതിനഞ്ച് മിനിറ്റോളം മൊഴിയെടുപ്പ്.
കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഒരുമാസത്തിനകം കുറ്റപത്രം നല്‍കാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണോദ്യോഗസ്ഥന്‍ റെയില്‍വേ ഇന്‍സ്‌പെക്ടര്‍ എം.കെ. കീര്‍ത്തിബാബു പറഞ്ഞു. അറസ്റ്റിലായ പ്രതി കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40), വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്.
ഫെബ്രുവരി ഒന്നിന് കണ്ണൂര്‍ തിരുവനന്തപുരം മാവേലി എക്സ്രസ് യാത്രയ്ക്കിടെയാണ് സനുഷയ്ക്കു നേരെ കൈയേറ്റശ്രമം ഉണ്ടായത്. ആ ദിവസം തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെയും ഇയാള്‍ക്കൊപ്പം ഒപ്പം മദ്യപിച്ച മൂന്നുപേരെയും പോലീസ് ചോദ്യംചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ഒറ്റയ്ക്കാണ് അക്രമിയെ കീഴ്‌പ്പെടുത്തിയതെന്നും നിലവിളിച്ചിട്ടും സഹയാത്രികര്‍ ആരും തിരിഞ്ഞുപോലും നോക്കാതിരുന്നത് ഏറെ വേദനിപ്പിച്ചുവെന്നും സനുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീസുരക്ഷയെന്നത് മലയാളികള്‍ക്ക് വെറും ഹാഷ്ടാഗ് ക്യാമ്പെയിനുകള്‍ മാത്രമാണെന്നും യുവനടി തുറന്നടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam