പ്രളയ ദുരിതത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. വെള്ളത്തിൽ മുങ്ങിയ സകൂളുകളിൽ ഭൂരിഭാഗവും വൃത്തിയാക്കിയെങ്കിലും പലയിടത്തും ഫർണിച്ചർ ഉൾപ്പെടെയുള്ളവ നശിച്ചത് പ്രതിസന്ധിയാകും.
കൊച്ചി: പ്രളയ ദുരിതത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. വെള്ളത്തിൽ മുങ്ങിയ സ്കൂളുകളില്‍ ഭൂരിഭാഗവും വൃത്തിയാക്കിയെങ്കിലും പലയിടത്തും ഫർണിച്ചർ ഉൾപ്പെടെയുള്ളവ നശിച്ചത് പ്രതിസന്ധിയാകും.
പ്രളയജലം കുതിച്ചെത്തിയ നിരവധി സ്കൂളുകളിലെ ക്ലാസ്സ് മുറികൾ ചെളിയും വെള്ളവും നിറഞ്ഞിരുന്നു. സന്നദ്ധ പ്രവർത്തകരും വിദ്യർത്ഥികളും അധ്യാപകരും ചേർന്നാണ് പലയിടങ്ങളിലും ക്ലാസ് മുറികൾ വൃത്തിയാക്കിയത്. രേഖകളെല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചു. സ്റ്റോറുകളിലും സ്റ്റാഫ് റൂമുകളിലുമുണ്ടായിരുന്ന പുസ്തകങ്ങളും നോട്ടു ബുക്കുകളും നനഞ്ഞു കുതിർന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും നശിച്ചു. ലാബിലെയും ഓഫീസുകളിലെയും കമ്പ്യൂട്ടറുകളെല്ലാം കേടായിരിക്കുകയാണ്.
വിവിധ വിഷയങ്ങളുടെ ലാബുകളിലെ ഉപകരണങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കേടായ ഉപകരണങ്ങൾ സ്ക്കൂൾ മുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ബെഞ്ചുകളും മേശകളും വെള്ളത്തിൽ മുങ്ങിയും ഒടിഞ്ഞും നശിച്ചതിനാൽ കുട്ടകളെ എവിടെ ഇരുത്തി പഠിപ്പിക്കുമെന്നതും പലയിടത്തും സ്കൂൾ അധികൃതരെ വിഷമിപ്പിക്കുന്നു.
എറണാകുളം ജില്ലയിൽ 257 സ്കൂളുകൾ പ്രവർത്തന സജ്ജമായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിൽ 117 എണ്ണത്തിൽ വെള്ളം കയറിയിരുന്നു. 140 സ്കൂളുകൾ ദുരിതാശ്വ ക്യന്പുകൾ പ്രവർത്തിച്ചിരുന്നതാണ്. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുട്ടികൾക്ക് ഇവ വിതരണം ചെയ്യാനുള്ള നടപടി നാളെ തുടങ്ങും.
മിക്ക സ്കൂളുകളിലും ന്നദ്ധ സംഘടനകൾ നോട്ടു ബുക്കുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ക്കൂൾ തുറന്നു കഴിഞ്ഞാൽ ഒരാഴ്ചത്തെ പ്രവർത്തനം കൊണ്ട് എല്ലാം സാധാരണ നിലയിലേക്കെത്തിക്കാൻകഴിയുമെന്ന കണക്കു കൂട്ടലിലാണ് വിദ്യാഭ്യാസ വകുപ്പ്.