
ലക്നൗ: പൊലീസും അക്രമികളുമായുള്ള ഏറ്റുമുട്ടലിൽ പെട്ടെന്ന് തോക്കിൽ നിന്ന് വെടിയുതിർക്കാൻ കഴിയാതെ വന്നാലുള്ള അവസ്ഥ എന്തായിരിക്കും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ലക്നൗവിൽ അരങ്ങേറിയത്. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ഏറ്റു മുട്ടലിൽ തോക്ക് പ്രവർത്തനരഹിതമായതിനെ തുടർന്ന് നിറയൊഴിക്കുന്നതിന്‍റെ ശബ്ദം മിമിക്രി കാട്ടി പൊലീസ് അക്രമികളെ തുരത്തി ഓടിക്കുകയായിരുന്നു.
ഒക്ടോബര്‍ 12 ന് കുറ്റവാളിയെ പിന്തുടരവെ പൊലീസിന്റെ തോക്ക് പെട്ടെന്ന് പണിമുടക്കി. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. തോക്കിൽ നിന്ന് നിറയൊഴിക്കാൻ സാധിക്കാതായതോടെ എസ്ഐ മനോജ് കുമാര്‍ വെടിയുതിർക്കുന്ന ശബ്ദം അനുകരിക്കുകയായിരുന്നു. അതേസമയം ഇത്തരം അനുഭവം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അക്രമികളെ പേടിപ്പിക്കാനും കീഴടങ്ങാനായി പ്രേരിപ്പിക്കാനുമായി തങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിതെന്നും മനോജ് കുമാര്‍ പറഞ്ഞു.
കരിമ്പിന്‍തോട്ടത്തില്‍ ഒളിച്ച കുറ്റവാളികളെ പേടിപ്പിക്കാനായാണ് പൊലീസുകാരന്‍ ‘ഠേ..ഠേ..’ എന്ന് ഉറക്കെ ശബ്ദമുണ്ടാക്കിയത്. എന്തായാലും പൊലീസുകാരന്റെ മിമിക്രി വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.നിരവധി കവര്‍ച്ചാ കേസ്സുകളില്‍ പ്രതിയായ അക്രമിയെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളുടെ തലക്ക് 2500 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കാലിനു വെടിവച്ചു വീഴ്ത്തിയാണ് ഇയാളെ പിടികൂടിയത്. ഇയാളുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനു സാരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് 1500 ഏറ്റുമുട്ടലുകളാണ് യുപി പൊലീസ് നടത്തിയത്. ഇതില്‍ ഏകദേശം 56 പേര്‍ കൊല്ലപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam