
ദില്ലി: മീ ടൂ കാംപയിന്‍റെ ഭാഗമായി നടത്തിയ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി എംജെ അക്ബർ. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വിദേശത്ത് ആയതിനാലാണ് മറുപടി നൽകാതിരുന്നതെന്നും എംജെ അക്ബര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആരോപണങ്ങള്‍ക്ക് ആദ്യമായാണ് എംജെ അക്ബര്‍ പ്രതികരിക്കുന്നത്.
രാജിയെക്കുറിച്ച് മൗനം പാലിച്ച അക്ബര്‍, പകയും അസൂയയും ആണ് ആരോപണങ്ങൾക്ക് പ്രേരണയായതെന്നും തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് വൈറൽ പനി പോലെ പടരുകയാണെന്നും പറഞ്ഞു. ഇന്ന് രാവിലെയാണ് വിദേശയാത്ര കഴിഞ്ഞ് എംജെ അക്ബര്‍ തിരിച്ചെത്തിയത്.
തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രിക്ക് രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഇ മെയില്‍ വഴി കൈമാറിയതായും പ്രധാനമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം തന്നെ ഇ മെയില്‍ വഴി രാജി അറിയിച്ചെന്ന് കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിക്കുകയും ചെയ്തു.
എംജെ അക്ബറിന്‍റെ രാജിക്കായി ബിജെപിയില്‍ തന്നെ സമ്മർദ്ദം ശക്തമായിട്ടുണ്ട്. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിർന്ന ബിജെപി നേതാക്കൾക്കുള്ളത്. രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകിയിരുന്നത്. അതിനിടെ എംജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതൽ മാധ്യമപ്രവർത്തകർ രംഗത്തെത്തിയിരുന്നു.
നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്.
അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബും തുറന്നെഴുതി. 'മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി' ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്. ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam