
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകളിൽ വ്യോമ സേന ഹെലികോപ്റ്ററിൽ വിതരണം ചെയ്തത് 2,47,855 ലക്ഷം കിലോ അവശ്യവസ്തുക്കൾ. 31 ഹെലികോപ്റ്ററുകളാണ് വ്യോമസേന രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും ഉപയോഗിച്ചത്. 3107 വ്യോമസേനാ ഉദ്യോഗസ്ഥരെ കേരളത്തിലെ പ്രളയ രക്ഷാപ്രവർത്തനത്തനായി വ്യോമസേന വിന്യസിച്ചിരുന്നു. ദുരന്ത നിവാരണ രംഗത്ത് രാജ്യത്ത് വ്യോമസേന നടത്തിയ ഏറ്റവും വലിയ രക്ഷാ പ്രവർത്തനമായിരുന്നു കേരളത്തിലേതെന്ന് വ്യോമസേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1200 ടൺ രക്ഷാവസ്തുക്കളാണ് പ്രളയക്കെടുതിയെ നേരിടാൻ വ്യോമസേന കേരളത്തിൽ എത്തിച്ചത്. എം.ഐ 17, എ.എൽ.എച്ച്, ചേതക് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട ഹെലികോപ്റ്ററുകൾ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. കൊച്ചി നാവിക സേനാ വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം, സുലൂർ എന്നിവിടങ്ങളിൽനിന്ന് ഹെലികോപ്റ്ററുകൾ ദുരിത ബാധിത മേഖലകളിലേക്കും തിരിച്ചും നിരന്തരം സഞ്ചരിച്ചു. ജില്ലാ കളക്ടർമാരുമായും പൊലീസ് അടക്കമുള്ള മറ്റു സർക്കാർ സംവിധാനങ്ങളുമായും ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹെലിപാഡുകളിൽ വ്യോമസേനാ അംഗങ്ങളെ ലെയ്‌സൺ ഓഫിസർമാരായി നിയോഗിച്ചു.
എല്ലാ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളും ചെയ്തു. ദുരിത ബാധിത മേഖലയിലേക്ക് 10 യൂണിറ്റ് മൊബൈൽ മെഡിക്കൽ ടീമുകളെ നിയോഗിച്ചു. ഒരു ഡോക്ടറും രണ്ടു പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്നതായിരുന്നു ഓരോ ടീമും. ആലപ്പുഴയിലും തിരുവല്ല ചേതൻകരിയിലുമായി 10 ബെഡ് ഉള്ള രണ്ടു മൊബൈൽ ആശുപത്രികളും സേന തുറന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam