നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് എൽഡിഎഫിൽ സ്റ്റാറ്റസ്കോ. നിലവിലെ സാഹചര്യം തുടരാൻ സിപിഎം ആവശ്യപ്പെട്ടു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നില തുടരും. ആര്‍ക്കും അധിക സീറ്റ് നൽകിയേക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് എൽഡിഎഫിൽ സ്റ്റാറ്റസ്കോ. നിലവിലെ സാഹചര്യം തുടരാൻ സിപിഎം ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നില തുടരും. ആര്‍ക്കും അധിക സീറ്റ് നൽകിയേക്കില്ല. കേരള കോണ്‍ഗ്രസിന് 12 സീറ്റ് തന്നെയായിരിക്കും നൽകുക. കേരള കോണ്‍ഗ്രസ് എമ്മിന് അധിക സീറ്റ് ഉണ്ടാകില്ല. കുറ്റ്യാടിക്ക് പകരം മറ്റൊരു സീറ്റ് നൽകാനും സാധ്യതയില്ല.ഒരു കക്ഷിക്ക് മാത്രമായി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസിനെ നേതൃത്വം അറിയിക്കും. നാലാം തിയതി വൈകീട്ട് നാലിനാണ് ഇടത് മുന്നണിയോഗം. അതിന് മുൻപ് സംസ്ഥാന സെക്രട്ടേറിയറ്റും ശേഷം അഞ്ചിന് സംസ്ഥാന സമിതിയും ചേരുന്നുണ്ട്. അധികം വൈകാതെ സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കും.

അതേസമയം, എൽഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച നടക്കാനിരിക്കെ സിപിഎമ്മിൽ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയും പുരോഗമിക്കുകയാണ്. എംഎം മണിയും എം സ്വരാജും മത്സരിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാകും. കെകെ ശൈലജയുടെ കാര്യത്തിൽ അന്തിമ തീരുമാനം കണ്ണൂർ ജില്ലാ ഘടകത്തിന് വിട്ടു. ഘടകക്ഷികളുടെ സീറ്റ് എണ്ണത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് ധാരണ. ഉടുമ്പൻചോലയിൽ നിന്ന് എംഎം മണിയുടെ പേര് മാത്രമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയിരുന്നത്. എന്നാൽ ജില്ലാ നേതൃത്വം നൽകിയ ഈ പേര് തിരുത്തി കെകെ ജയചന്ദ്രൻ മത്സരിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. 

തൃപ്പൂണിത്തുറയിൽ നിന്ന് സ്വരാജ് വേണമെന്ന് എറാണാകുളത്ത് നിന്ന് വന്ന ആവശ്യവും ചെവിക്കൊണ്ടില്ല. എം സ്വരാജും നിലവിൽ സ്ഥാനാർത്ഥി പട്ടികയിലില്ല. തൃൂപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണിക്കൃഷ്ണന്‍റെ പരിഗണിച്ചത് സാമുദായിക ഘടകം കൂടി പരിഗണിച്ചാണ്. വൈപ്പിനിൽ എംബി ഷൈനിയെ ഇറക്കും. എ വിജയരാഘവൻ മുതൽ തോമസ് ഐസക് വരെ മുതിർന്ന നേതാക്കളുടെ പേര് സജീവമായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി ആർക്കുമില്ല. മട്ടന്നൂരിൽ നിന്ന് മാറ്റുന്നതിൽ തർക്കം ഉന്നയിച്ച കെകെ ശൈലജ എന്നാൽ പിന്നെ പേരാവൂരിൽ ഒരു കൈ നോക്കട്ടെ എന്ന അഭിപ്രായം കണ്ണൂർ പാർട്ടിയെ അറിയിക്കും. പേരാവൂരിൽ ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ ഒറ്റപ്പേരിൽ നിൽക്കുന്ന ജില്ലാ ഘടകം ലിസ്റ്റ് പൊളുച്ചെഴുതാൻ തയ്യാറായാൽ മാത്രമെ കെകെ ശൈലജക്ക് മത്സര സാധ്യത ഉള്ളു.

YouTube video player