ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ട് മേഖല പുതിയ പാതയിൽ. ഇന്ത്യയില്‍ ആദ്യമായി വിനോദ സഞ്ചാരികളുടേയും ഹൗസ് ബോട്ട് വ്യവസായത്തിന്‍റെയും സുരക്ഷ മുന്‍നിര്‍ത്തി മുഴുവന്‍ ഹൗസ് ബോട്ടുകള്‍ക്കും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഹൗസ് ബോട്ടുകളില്‍ അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഇതിന്‍റെ പ്രയോജനം ആലപ്പുഴയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഉണര്‍വേകും. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകളില്‍ മാത്രമായിരിക്കും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുക. 1.12 കോടി രൂപ ചിലവഴിച്ച് കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. കൂടാതെ ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്‍റ് ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ ആധുനിക രീതിയിലുള്ള നടപ്പാതയും ബോട്ടുജെട്ടികളും നിര്‍മിക്കുന്നതിനും ധാരണയായി. ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവ്വഹിച്ചു.