ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഗാമിനി എന്ന ചീറ്റ കുനോ ദേശീയപാർക്കിൽ വീണ്ടും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 27 ആയും മൊത്തം ചീറ്റകൾ 38 ആയും ഉയർന്നു. 

ദില്ലി: കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ ​ഗാമിനി വീണ്ടും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മൂന്ന് വർഷത്തിനിടെ രണ്ടാം തവണയാണ് ​ഗാമിനി പ്രസവിക്കുന്നത്. ഇതോടെ ഇന്ത്യയിലെ മൊത്തം ചീറ്റപ്പുലികളുടെ എണ്ണം 38 ആയി ഉയർന്നു. പ്രോജക്ട് ചീറ്റയ്ക്ക് കീഴിൽ ഇന്ത്യയിലേക്ക് മാറ്റി പാർപ്പിച്ച ദക്ഷിണാഫ്രിക്കൻ ചീറ്റകളിലൊന്നാണ് ​ഗാമിനി. ഇതോടെ, ഇന്ത്യയിൽ ജനിച്ച ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. ഇന്ത്യൻ മണ്ണിൽ ഒമ്പതാമത്തെ തവണയാണ് ചീറ്റ പ്രസവിക്കുന്നത്. ചീറ്റകൾ പൊരുത്തപ്പെടുക മാത്രമല്ല, പുതിയ ആവാസ വ്യവസ്ഥയിൽ വിജയകരമായി പ്രജനനം നടത്തുകയും ചെയ്യുന്നു എന്നതിന്റെ ഒരു പ്രധാന സൂചനയാണിതെന്ന് അധികൃതർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പരീക്ഷണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നിട്ട് മൂന്ന് വർഷം തികയുന്ന സമയത്താണ് പുതിയ കുട്ടികൾ ജനിക്കുന്നതെന്നതും കൗതുകം. 2022–23 ൽ, നമീബിയയിൽ നിന്നാണ് 20 ചീറ്റകളെ കുനോയിൽ എത്തിച്ചത്. 2022 സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോയിൽ എത്തിച്ച ആദ്യത്തെ 8 ചീറ്റകളെ നേരിട്ട് കാട്ടിലേക്ക് തുറന്നുവിട്ടു. ഇന്ത്യയിലെ പുൽമേടുകളിൽ ഒരുകാലത്ത് ചീറ്റപ്പുലികൾ ധാരാളമായി കാണപ്പെട്ടിരുന്നു. എന്നാൽ വേട്ടയാടലും ആവാസവ്യവസ്ഥയുടെ മാറ്റവും കാരണം ഇന്ത്യയിൽ ചീറ്റകൾ ഇല്ലാതായി. ഇന്ത്യയിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് പദ്ധതിയുടെ വിജയത്തിന്റെ സൂചനയാണ്.