
കൊല്‍ക്കത്ത: ഇന്ത്യയുടെ മഹത്തായ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടിംഗ് യന്ത്രത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നം കൊല്‍ക്കത്തയില്‍ നടന്ന മഹാറാലിക്കിടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ച ചെയ്തിരുന്നു.
എല്ലാവരും ഒത്തുച്ചേര്‍ന്ന് ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു. പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ പറഞ്ഞു. ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കർ വെളിപ്പെടുത്തൽ നടത്തിയത്.
ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കൻ ഹാക്കർ അവകാശപ്പെട്ടു. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് കപിൽ സിബലും ഈ പരിപാടിയിൽ ക്ഷണിതാവായി പങ്കെടുത്തു.
മുമ്പും പലതവണ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇലക്ഷൻ കമ്മീഷൻ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ ഒരിക്കലും ഹാക്ക് ചെയ്യാനാകില്ല എന്ന് തെഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചിരുന്നു . വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നു എന്ന ആരോപണം ബിജെപിക്കെതിരെ കോൺഗ്രസ് പലവട്ടം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഹാക്കറുടെ അവകാശവാദം പുതിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam