
സ്വര്‍ണ്ണക്കടത്ത് കേസില്‍ കോഫെപോസ ഒഴിവാക്കാന്‍ യൂത്ത് ലീഗ് നേതാവ് കൈക്കൂലി വാങ്ങിയത് ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി ഐഎന്‍എല്‍. യൂത്ത് ലീഗ് നേതാവിന് പണം നല്‍കിയെന്ന് കോഫെപോസ ചുമത്തിയ പ്രതി അബുലൈസിന്‍റെ പിതാവ് എം പി സി നാസര്‍ വെളിപ്പെടുത്തിയിരുന്നു.
ഹവാലയുമായി ബന്ധപ്പെട്ട് കുന്ദമംഗലം എംഎല്‍എ പി ടി എ റഹീമിനെതിരെ ആരോപണം ഉയര്‍ന്ന സമയത്താണ് എം പി സി നാസറിന്‍റെ വെളിപ്പെടുത്തല‍്. കൊഫെപോസ ഒഴിവാക്കി നല്‍കാന്‍ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം 50 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതി അബുലൈസിന്‍റെ പിതാവാണ് ഇദ്ദേഹം.
എന്നാല്‍ കോഫെപോസ ഒഴിവാക്കി നല്‍കിയില്ല. അബുലൈസ് ഇപ്പോള്‍ കരുതല്‍ തടങ്കിലാണ്. പണം വാങ്ങിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍എല്‍ രംഗത്തെത്തി. ആരോപണ വിധേയനൊപ്പം യുവജനയാത്ര നടത്തുന്ന കാര്യം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പുനപരിശോധിക്കണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു.
അതേസമയം ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നാണ് യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരത്തിന്‍റെ പ്രതികരണം. ആരോപണം രഷ്‍ട്രീയ പ്രേരിതമാണെന്നും നജീബ് കാന്തപുരം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam