
ആന്ധ്രാപ്രദേശ്: കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ആന്ധ്രാപ്രദേശിശിലെ കൃഷ്ണ ജില്ലയിൽ നൂറിലധികം പേരെയാണ് പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർപ്പദോഷം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞ് സർപ്പയാഗവും പ്രത്യേക സർപ്പദോഷ പൂജകളും നടത്താനൊരുങ്ങുകയാണ് ആന്ധ്രാപ്രദേശ് സർക്കാർ. സർപ്പദൈവത്തെ പ്രീതിപ്പെടുത്തുകയാണ് ഈ പൂജയുടെ ലക്ഷ്യം. മോപ്പിദേവിയിലെ സുബ്രഹ്മണ്യേശ്വര സ്വാമി അമ്പലത്തിലാണ് ഈ പൂജകൾ നടത്തി വരുന്നത്. സാധാരണ വ്യക്തിപരമായിട്ടാണ് ഈ പൂജകൾ ചെയ്യാറ്. എന്നാൽ സർപ്പദോഷവും സർപ്പദോഷ നിവാരണപൂജയും സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 29നാണ് എൻഡോവ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൂജ.
ആചാരപ്രകാരം പുരോഹിതരാണ് യാഗം നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിൽ ആന്ധ്രാപ്രദേശിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മാത്രമല്ല കൃഷ്ണാ നദി കര കവിഞ്ഞൊഴുകുകയും ചെയ്തിരുന്നു. തന്മൂലം നിരവധി ഇഴജന്തുക്കൾ കർഷകരുടെ കൃഷിയിടങ്ങളിലും വീടിന് സമീപത്തുമാണ് ഇഴഞ്ഞെത്തിയിരുന്നു. ഇവയാണ് കർഷകരെ കടിച്ചിരിക്കുന്നത്. നിരവധി ആൾക്കാരാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി പാമ്പു കടിയേറ്റ് ആശുപത്രിയിലായത്.
എന്നാൽ സർക്കാരിന്റെ ഇത്തരം പ്രവർത്തനത്തിനെതിരെ ജന വിജ്ഞാന വേദിക പോലെയുള്ള സംഘടനകളുടെ ധാരാളം വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. അന്ധവിശ്വാസത്തിനെതിരെ സംസാരിക്കുകയും ജനങ്ങളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ് വേദിക. അന്ധവിശ്വാസം പ്രചരിപ്പിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. പണം പാഴാക്കുകയാണ് ഇതുവഴി സർക്കാർ ചെയ്യുന്നതെന്നും രൂക്ഷവിമർശനമുയരുന്നുണ്ട്. എന്നാൽ ഇത് ഒരു അന്ധവിശ്വാസമായി കാണാൻ പാടില്ലെന്നും അമ്പലങ്ങളിൽ സർപ്പ പൂജയും യാഗങ്ങളും നടത്തുക പതിവാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam