
അമരാവതി: പൊലീസിന്റെ അത്മധൈര്യം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ എംപിമാരുടെയും എംല്‍എ മാരുടെയും നാവരിഞ്ഞ് കളയുമെന്ന് പൊലീസുദ്യോഗസ്ഥൻ. ആന്ധ്രാപ്രദേശ് പൊലീസിൽ ഇന്‍സ്‌പെക്ടറായ മാധവാണ് ടിഡിപി എം.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. അനന്ദപുരമു ജില്ലയിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെ തരംതാഴ്ത്തുന്ന രീതിയിലുള്ള നിരവധി കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവയെല്ലാം കണ്ടില്ലാ കേട്ടില്ലാന്ന് കരുതി നിൽക്കുകയാണ്. പൊലീസിനെതിരെ ഇനി ആരെങ്കിലും മോശമായി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കേട്ടിരിക്കില്ല. അത്തരക്കാരുടെ നാവരിഞ്ഞുകളയും സൂക്ഷിച്ചോളു;-എന്നായിരുന്നു പത്ര സമ്മേളനത്തിനിടെ ഇൻസ്പെക്ടർ പറഞ്ഞത്.
അതേ സമയം അരിയാനുള്ള നാവ് എവിടെ നിന്ന് കിട്ടുമെന്ന പ്രതികരണവുമായി എംപിയായ ജെ സി ദിവാകര്‍ റെഡ്ഡി രംഗത്തെത്തി. തുടർന്ന് മാധവിനെതിരെ ഇദ്ദേഹം പരാതി നൽകുകയും ചെയ്തു. എന്നാൽ ഇൻസ്പെക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് താത്രിപത്രി സബ് ഡിവിഷണൽ ഒാഫീസർ വിജയകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം താത്രിപത്രി ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾക്കിടയിൽ നടന്ന സംഘർഘം നിയന്ത്രിക്കാൻ പൊലീസ് ഒന്നും ചെയ്തില്ലെന്ന് റെഡ്ഡി ആരോപണമുന്നയിച്ചിരുന്നു. സംഘർഷം ആരംഭിച്ചപ്പോൾ പൊലീസ് സ്വയം രക്ഷപ്പെടാനുള്ള വഴി തേടുകയായിരുന്നുവെന്നും തനിക്ക് പോലും അവിടെ നിന്നും രക്ഷപ്പെടേണ്ട അവസ്ഥ വന്നുവെന്നും ആണത്തമില്ലാത്തവരാണ് പൊലീസെന്നും റെഡ്ഡി പറഞ്ഞു.
ഇതിൽ പ്രതിഷേധിച്ചാണ് വിമർശനവുമായി ഇൻസ്പെക്ടർ രംഗത്തെത്തിയത്. പുരുഷനായാണ് ഞങ്ങൾ പൊലീസ് സേനയിൽ വന്നതെന്നും ആണത്തമില്ലാത്തവരല്ല തങ്ങളെന്നും മാധവ് പ്രതികരിച്ചു. ഇതിന് പിന്നെലെയാണ് പൊലീസിനെ അപമാനിക്കുന്ന തരത്തില്‍ ആരെങ്കിലും സംസാരിച്ചാല്‍ അവരുടെ നാവരിയുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam