
ഗ്വാളിയോർ: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാല് ഡോക്ടര്‍മാർ ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സ്നേഹാലയം എന്ന അഭയാർത്ഥി കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേന്ദ്രത്തിലെ വാച്ച്മാനായ സഹബ് സിംഗ് ഗുർജർ എന്നയാളാണ് 23-കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. പിന്നീട് യുവതി ഗർഭിണിയായപ്പോൾ അഭയാർത്ഥി കേന്ദ്രം അധികൃതരുടെ സഹായത്തോടെ നിർബന്ധപൂർവ്വം ഗർഭം അലസിപ്പിക്കുകയും ഭ്രൂണം എരിച്ച് കളയുകയുമായിരുന്നു.
സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മൂന്ന് പേർ ഡേക്ടർമാരാണ്. ഷെൽറ്റർ ഹോം ഡയറക്ടര്‍ ഡേക്ടര്‍ ശര്‍മ്മ, ഇയാളുടെ ഭാര്യ ഡോക്ടര്‍ ഭാവന, ഹോം മനേജര്‍ ജയപ്രകാശ് ശര്‍മ്മ, ഡോക്ടര്‍ വിവേക് സാഹു, ഹോസ്റ്റല്‍ സൂപ്രവൈസര്‍ രവി വാത്മീകി, വാര്‍ഡന്‍ ഗിരി രാജ് ബാഗേല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഷെൽറ്റർ ഹോമാണിത്.
വാച്ച് മാനായ ഗുര്‍ജാര്‍ യുവതിയെ 2 മാസം തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയതായി റൂംമേറ്റായ യുവതി പൊലീസിൽ മൊഴി നൽകി. ഇവർക്കും സംസാരിക്കാൻ സാധിക്കാത്തതിനാൽ ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയാകുകയും ഇക്കാര്യം കേന്ദ്രത്തിലെ ഡയറക്ടറായ ഡേക്ടര്‍ ബികെ ശര്‍മ്മയോട് അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ വാച്ച്മാനെതിരെ നടപടിയെടുക്കാതെ യുവതിയെ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കുകയായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. ഇതേ തുടർന്ന് അഭയ കേന്ദ്രത്തിലെ മറ്റ് അന്തേവാസികൾ മധ്യപ്രദേശിലെ വനിത ശിശുക്ഷേമ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്.
മറ്റ് പ്രതികളായ ഡോക്ടർ പുഷ്പ മിശ്ര,ഷെല്‍റ്റര്‍ ഹോം വാര്‍ഡന്‍ പ്രഭാ യാദവ് ,മുഖ്യ പ്രതി ഗുര്‍ജര്‍ എന്നിവരെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ അറിയിച്ചു. ഗര്‍ഭഛിത്രം നടത്തിയത്തിന് ശേഷം ഭ്രൂണം ഷെല്‍റ്റര്‍ ഹോമിന്റെ പുറക് വശത്ത് എരിക്കുകയായിരുന്നുവെന്ന് വാത്മീകി പൊലീസിന് മൊഴി നൽകിട്ടുണ്ട്. പ്രതികള്‍ക്കുമേല്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam