
ദില്ലി: രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ അര്‍ദ്ധരാത്രിയില്‍ പിരിച്ചുവിട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. അനിൽ അംബാനിയും ആയി ബന്ധപ്പെട്ട ജുഡീഷ്യൽ ഉത്തരവിൽ മാറ്റം വരുത്തിയതിനാണ് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചു വിട്ടതെന്നും ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ്മ, തപൻ കുമാർ ചക്രബർത്തി എന്നിവരെ ആണ് ചീഫ് ജസ്റ്റിസ്പിരിച്ചു വിട്ടത്. അനിൽ അംബാനിയുടെ റിലൈൻസ് കമ്യുണിക്കേഷൻസിന് എതിരെ എറിക്‌സൺ ഇന്ത്യ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ ഉത്തരവിൽ മാറ്റം വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
കോടതി അലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പെടുവിച്ച വിധിയിൽ അനിൽ അംബാനിയോട് നേരിട്ട് കോടതിയിൽ ഹാജർ അകാൻ നിർദേശിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി അന്ന് വൈകിട്ട് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവിൽ കോടതിയിൽ നേരിട്ട് ഹാജർ ആകുന്നതിൽ നിന്ന് അനിൽ അംബാനിക്ക് ഇളവ് നൽകിയതായാണ് കണ്ടത്.
ഇതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയും. അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്ലോഡ് ചെയ്തത് അനധികൃതമായ ഇടപെടലാണെന്ന് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടര്‍ന്നാണ് ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടൽ ഉത്തരവിൽ ഇന്നലെ രാത്രി ഒപ്പ് വച്ചത്.
സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗം ആയി ജീവനക്കാരെ പിരിച്ച് വിടാൻ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. ഉത്തരവിൽ തിരിമറി നടത്തിയ വിഷയത്തിൽ ചില അഭിഭാഷകർക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam