
ദില്ലി: റഫാൽ ഇടപാടിൽ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മുൻ പ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ വെളിപ്പെടുത്തൽ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റലി. ഒലാങ്ങിന്‍റേത് പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളെന്ന് ജയ്റ്റലി പ്രതികരിച്ചു. പ്രസ്താവനയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്നാണ് ആരോപണം.
36 റഫാൽ യുദ്ധ വിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യയും ഫ്രാന്‍സും തമ്മിൽ കരാര്‍ ഒപ്പിട്ട കാലത്തെ പ്രസിഡന്‍റായിരുന്നു ഫ്രാന്‍സ്വ ഒലാങ്ങ്. റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു വെന്ന ഒലാങ്ങിന്‍റെ വെളിപ്പെടുത്തൽ മോദിയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. മോദി അഴിമതിക്കാരനെന്ന് പറയാൻ കോണ്‍ഗ്രസ് ഈ വെളിപ്പെടുത്തൽ ആയുധമാക്കി.
പിന്നാലെ റിലയന്‍സിനെ പങ്കാളിയാക്കാൻ ഇന്ത്യ സമ്മര്‍ദം ചെലുത്തിയോ എന്ന വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തോട് അത് റഫാൽ നിര്‍മാതാക്കളായ ഡെസോള്‍ട്ട് ഏവിയേഷനെ പറയാനാവൂയെന്ന് ഒലാങ്ങ് മറുപടി നല്‍കി.
പ്രതിപക്ഷ ആക്രമണത്തെ നേരിടാൻ ഒലാങ്ങിന്‍റെ രണ്ടാമത്തെ പ്രതികരണമാണ് ധനമന്ത്രി ആയുധമാക്കുന്നത്. ഒലാങ്ങിന്‍റെ ആദ്യ വെളിപ്പെടുത്തലിൽ നേരില്ലെന്ന് തെളിയിക്കുന്നതാണ് രണ്ടാമത്തെ പ്രതികരണമെന്നാണ് ജയ്റ്റലിയുടെ വാദം
24 മണിക്കൂറിനുള്ള രണ്ടു തരം അഭിപ്രായമാണ് ഒലാങ് പറയുന്നത്. ആദ്യത്തേതിൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചെന്ന് പറയുമ്പോള്‍ രണ്ടാമത്തേത് അറിയില്ലെന്നും പങ്കാളിയെ തിരഞ്ഞെടുത്തത് അവര്‍ തന്നെയാണെന്നും പറയുന്നു. സത്യത്തിന് രണ്ടു ഭാഷ്യങ്ങളില്ലെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
വരും ദിവസങ്ങളിൽ റഫാലിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമന്ന് നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ഒലാങ്ങിന്‍റെ പ്രതികരണത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞാണ് ജയ്റ്റലി ഗൂഡാലോചന ആരോപിക്കുന്നത്. പ്രധാനമന്ത്രിയുടെ അഴിമതി മറയ്ക്കാനുള്ള ശ്രമമെന്നാണ് കോണ്‍ഗ്രസ് ജയ്റ്റ്ലിയ്ക്ക് നല്‍കിയ മറുപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam