
നാഗ്പൂര്‍: യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ തൊഴില്‍ വാഗ്ദാനങ്ങള്‍ എവിടെയെന്ന് ബിജെപി എംഎല്‍എ. തൊഴില്‍ നല്‍കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരും മഹാരാഷ്ട്ര ഭരണകൂടവും തൊഴില്‍ നല്‍കുന്നതില്‍ പൂര്‍ണ്ണ പരാജയമെന്ന് ബിജെപി എംഎല്‍എ. മഹാരാഷ്ട്രയില്‍ നിന്നുള്ള എം എല്‍ എ അഷിഷ് ദേശ്മുഖാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തിയിരിക്കുന്നത്. നാഗ്പൂറിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കൾക്ക് ഒരു വർഷം കൊണ്ട് രണ്ടു കോടി തൊഴിലവസരങ്ങൾ നൽകുമെന്നാണ് ബിജെപി സർക്കാർ വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാൽ ഇതിൽ വെറും രണ്ട് ലക്ഷത്തോളം പേർക്ക് മാത്രമാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ തെഴിൽ നൽകാൻ സർക്കാറിന് കഴിഞ്ഞതെന്നും ദേശ്മുഖ് വ്യക്തമാക്കി.
നാഗ്പൂരിലെ മള്‍ട്ടി മോഡല്‍ ഇന്റര്‍നാഷണല്‍ ഹബ് എയര്‍പോര്‍ട്ടിലും സമീപ പ്രദേശങ്ങളിലുമിള്ള 50,000ലേറെ ഉള്ള യുവാക്കള്‍ക്ക് തൊഴിൽ നൽകിയെന്ന നേതാക്കളുടെ അവകാശവാദം തെറ്റാണെന്നും ഈ മേഖലയിൽ പുതിയ ഫാക്ടറി പോയിട്ട് ഒരു സര്‍വ്വീസ് ഇന്റസ്ട്രിപോലും അവിടെ കാണാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
മെയ്ക്ക് ഇൻ ഇന്ത്യ, മാഗ്നറ്റിക് മഹാരാഷ്ട്ര, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്‌കിന്‍ ഇന്ത്യ തുടങ്ങി പദ്ധതികൾ എല്ലാം തന്നെ യുവ സമൂഹത്തിന് തൊഴിൽ നൽകുന്നതിൽ തീർത്തും പരാജയപ്പെട്ടെന്നും ദേശ്മുഖ് ആരോപിച്ചു. ബി ജെ പി എം പി ശത്രുഘ്‌നന്‍ സിന്‍ഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശ്മുഖിന്റെ വിമര്‍ശനം. വിദര്‍ഭ അടിസ്ഥാനമാക്കി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ബിജെപി നേതാവായ ദേശ്മുഖ് ആദ്യ കാലം മുതല്‍ തന്നെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam