
ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ബ്യൂറോയ്ക്ക് നേരെ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ആലപ്പുഴ ബ്യൂറോയില്‍ നിന്ന് തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ പോലീസിനായില്ല.
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നൊന്നായി പുറത്തുകൊണ്ടുവരുന്നതിനിടെയാണ് ബ്യൂറോയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തത്. കാറിന്‍റെ ഗ്ലാസുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഡിജിപി നേരിട്ട് അന്വേഷണ സംഘം രൂപീകരിച്ച് പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ നിര്‍ദേശവും നല്‍കി.
കേസന്വേഷണം തുടക്കത്തില്‍ നല്ലരീതിയിലായിരുന്നു. പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൃത്യം നടത്തിയെന്ന് കരുതുന്നവരെയും സിസിടിവിയില്‍ തിരിച്ചറിഞ്ഞു. നിരവധി സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ഇവരാരാണെന്ന് കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
സമീപ കാലത്ത് ആലപ്പുഴ ബ്യൂറോയില്‍ നിന്ന് ചെയ്ത വാര്‍ത്തകളുടെ പേരില്‍ ശത്രുതയുണ്ടാവാന്‍ സാധ്യതയുള്ള എല്ലാവരെയും ചോദ്യം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോയിലെ ജീവനക്കാരില്‍ നിന്നും നിരവധി തവണ മൊഴിയെടുത്തു. സമീപകാലത്ത് ചെയ്ത് എല്ലാ വാര്‍ത്തകളെക്കുറിച്ചും ഇഴകീറിയന്വേഷിച്ച പോലീസ് പക്ഷേ തോമസ് ചാണ്ടിയുടെ മൊഴി പോലും രേഖപ്പെടുത്താന്‍ ഇന്നേവരെ തയ്യാറായില്ല. കേസന്വേഷണ ഇപ്പോള്‍ പൂര്‍ണമായും നിലച്ച മട്ടാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam