
മക്കയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമം. ഇന്നലെ രാത്രി നടന്ന ആക്രമണ ശ്രമം സൗദി വ്യോമസേന തകര്‍ത്തു. ഇന്നലെ രാത്രിയാണ് വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെ യമനിലെ ഹൂത്തി ഭീകരവാദികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. സൗദി വ്യോമസേന ഈ ശ്രമം തകര്‍ത്തതായി അറബ് സഖ്യസേന വെളിപ്പെടുത്തി.
മക്കയില്‍ നിന്നും ഏതാണ്ട് 69 കിലോമീറ്റര്‍ അകലെ തായിഫിനടുത്ത് അല്‍ വസ്ലിയ എന്ന സ്ഥലത്ത് വെച്ചാണ് സൗദി സേന മിസൈല്‍ തകര്‍ത്തത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹജ്ജ് സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ പുണ്യസ്ഥലങ്ങളില്‍ ആക്രമണം നടത്തുകയാണ് ഹൂത്തികളുടെ ശ്രമമെന്ന് സൗദി കുറ്റപ്പെടുത്തി. യമനികള്‍ക്ക് സഹായം എത്തിക്കുന്ന കപ്പലുകള്‍ക്ക് ഹുദൈദ തുറമുഖം തുറന്നു കൊടുത്തത് ഭീകരവാദികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സഖ്യസേന പറഞ്ഞു.
ഈ തുറമുഖം വഴി ഹൂതികള്‍ക്ക് മിസൈലുകള്‍ എത്തിക്കുന്നതായി സേന കണ്ടെത്തി. ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം യു.എന്‍ ഏറ്റെടുക്കണമെന്ന സഖ്യസേനയുടെ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഭീകരവാദികള്‍ക്ക് സഹായമെത്തിക്കാന്‍ ഇറാന് ഇത് കൂടുതല്‍ കരുത്തേകിയതായി സേന വിലയിരുത്തുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിയേഴിനും മക്കയെ ലക്ഷ്യമാക്കി ഹൂത്തികള്‍ വിട്ട മിസൈല്‍ സൗദി സേന തകര്‍ത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam