
തിരുവനന്തപുരം; കാലവര്‍ഷം കലിതുള്ളിയപ്പോള്‍ കേരളം ചരിത്രത്തിലെ തന്നെ വലിയ പ്രളയചുഴിയിലാണ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും മഴ തകര്‍ത്തു പെയ്യുമ്പോള്‍ ആശ്വാസത്തിന്‍റെ കണിക ഏവരും സ്വപ്നം കാണുകയാണ്. നിരവധി ജീവനെടുത്ത പ്രളയം കേരളത്തിന് വലിയ കണ്ണീരാണ് സമ്മാനിക്കുന്നത്.
ദുരിത കടലിലാണ്ട കേരളത്തിന് കൈത്താങ്ങുമായി സുമനസ്സുകളൊന്നാകെ അണിനിരക്കുകയാണ്. അതിനിടയിലാണ് ബായ് ഇന്ദിരാ കൃഷ്ണന്‍ എന്ന വിദ്യാര്‍ഥിയും തന്നാലാവുന്ന സഹായവുമായി രംഗത്തെത്തിയത്. പോണ്ടിച്ചേരിയില്‍ പഠിക്കുന്ന ബായ് ഓണത്തിന് നാട്ടിലേക്ക് വരാനായി കരുതിവച്ച 490 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്.
കയ്യിലുണ്ടായിരുന്ന കമ്പിളി പുതപ്പ് മുഴുവനും ദുരിതത്തിലാണ്ടവര്‍ക്ക് നല്‍കിയ മറുനാട്ടുകാരന്‍ വിഷ്ണുവിനെ പറ്റി കേട്ടപ്പോഴാണ് താനും ഈ തീരുമാനം എടുത്തതെന്ന് ബായ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
കടുത്ത സാമ്പത്തിക പരിമിതികളില്പ്പെട്ടിരിക്കുമ്പോഴാണ് പോണ്ടിച്ചേരി സെന്റ്രൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പോലും കണ്ടെത്താൻ കഴിയാതിരുന്നപ്പോളാണ് ജോസഫേട്ടനും (Joseph Pv) , ശ്രീകുമാർ ചേട്ടനും ( Sreekumar B Mundakathil), പ്രവീൺ ചേട്ടനും ഒക്കെ ഓടിയെത്തുന്നത്. അവരുടെസ്നേഹം കൊണ്ടുമാത്രമാണ് പോണ്ടിക്കുള്ള വണ്ടിക്കൂലിപോലും കൈയിൽ വന്നത്. ഹോസ്റ്റൽ ഫീയും സെമസ്റ്റർ ഫീയുമൊക്കെ അവർ തന്ന പൈസ കൊണ്ട് അടച്ചു തീർത്തു. ബാക്കിയുണ്ടായിരുന്ന പൈസ ഓണത്റ്റ്ജിന് വീട്ടിലേക്ക് പോകാൻ മാറ്റി വച്ചതാണ്. ട്രെയിൻ ബുക്ക് ചെയ്യാൻ സേവിംഗ്സ് അക്കൗണ്ടിലെ തുക തികയാത്തതിനാൽ യാത്ര ജനറൽ കമ്പാർട്ട്മെന്റിൽ മതിയെന്ന് തീരുമാനമെടുത്തിരിക്കുമ്പോളാണ് കേരളത്തിൽ നിന്നും മഴക്കെടുതി വാർത്തകൾ എത്തുന്നത്. ജീവിതം കൈയിൽ പിടിച്ച് കുടുംബത്തോടൊപ്പം ഒരു വലിയ വിഭാഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യുന്നത് നിസഹായനായി നോക്കി നിൽക്കുവാനെ കഴിയുമായിരുന്നുള്ളൂ. അപ്പോളാണ് മധ്യപ്രദേശുകാരൻ വിഷ്ണുവിന്റെ കഥ അറിയുന്നത്. വിൽക്കാനായി കൊണ്ടുവന്ന മുഴുവൻ ബ്ലാങ്കറ്റുകളും ദുരിതാശ്വാസ നിഥിയിലേക്ക് സംഭാവന ചെയ്തവൻ.
ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കേണ്ടത് എന്റെകൂടി കടമയാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന 490 രൂപയും CMO Kerala യുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam