വാഹനാപകടം: ബാലഭാസ്കറും ഭാര്യയും അതീവ ഗുരുതരാവസ്ഥയില്‍, മകള്‍ മരിച്ചു

By Web TeamFirst Published Sep 25, 2018, 10:24 AM IST
Highlights

അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. ബാലഭാസ്കറിന്‍റെ നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരുവനന്തപുരത്തേക്ക് മടങ്ങി വരുന്നതിനിടെയാണ് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നത്.

തിരുവനന്തപുരം:വാഹനാപകടത്തില്‍പ്പെട്ട വയലനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്‍റേയും ഭാര്യയുടേയും നില അതീവ ഗുരുതരമായി തുടരുന്നു. അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്നും ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. ബാലഭാസ്കറിന്‍റെ നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്ന് പേരേയും അടിയന്തരശസ്ത്രക്രിയക്ക് വിധേയരാക്കിയിട്ടുണ്ട്. 

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. 

ദേശീയപാതയില്‍ നിന്നും തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം അതുവഴി കടന്നു പോയ വാഹനത്തിലെ യാത്രക്കാര്‍ നൽകിയ വിവരമനുസരിച്ച്  സ്ഥലത്ത് എത്തിയ ഹൈവേ പൊലീസാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. 

അപകടം നടക്കുമ്പോൾ വാഹനത്തിന്റെ മുൻസീറ്റിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു മകൾ തേജസ്വി ബാല. ഭാര്യ ലക്ഷമി പിറകിലെ സീറ്റിലായിരുന്നു. ഹൈവേ പൊലീസും പിന്നീട് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ച് നാല് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ മകള്‍ മരണപ്പെട്ടുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. 

കല്ല്യാണം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്കര്‍-ലക്ഷമി ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. കാത്തിരുന്നുണ്ടായ മകളുടെ പേരില്‍ ക്ഷേത്രത്തില്‍ വഴിപാടുകള്‍ ചെയ്യാനാണ് കുടുംബം തൃശ്ശൂരിലേക്ക് പോയത്. അപകടം വിവരമറിഞ്ഞ് സിനിമാ-സംഗീത രംഗത്തെ പ്രമുഖരടക്കം ബാലഭാസ്കറിന്‍റെ നിരവധി സുഹൃത്തുകള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 

click me!