
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ മൃതദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് ബാലഭാസ്കറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി യൂണിവേഴ്സിറ്റി കോളേജിൽ എത്തി.
വൈകീട്ട് 4 മണി മുതല്‍ കലാഭവനിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. നാളെ തൈക്കാട് ശാന്തികവാടത്തിലായിരിക്കും ബാലഭാസ്കറിന്‍റെ സംസ്കാരം നടക്കുക. അപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ കഴിയുകയായിരുന്ന ബാലഭാസ്കര്‍ പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. 40 വയസായിരുന്നു. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അപടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു. ബാലഭാസ്കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam